കാഫിർ സ്‌ക്രീൻഷോട്ട്: പ്രതികളെ കയ്യകലത്ത് എത്തിച്ചുകൊടുത്തിട്ടും പൊലീസ് പിടികൂടിയില്ല- പാറക്കൽ അബ്ദുല്ല
ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ ആണ് സ്ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു

- Published:
3 April 2026 6:57 PM IST

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസ് അവസാനിപ്പിക്കാനുള്ള പൊലീസ് നീക്കത്തിനെതിരെ മുസ്‌ലിം ലീഗ് നേതാവും കുറ്റാടിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ പാറക്കൽ അബ്ദുല്ല. പ്രതികളെ കയ്യകലത്ത് എത്തിച്ചുകൊടുത്തിട്ടും പൊലീസ് പിടികൂടിയില്ലെന്ന് പാറക്കൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
''കാഫിർ സ്‌ക്രീൻഷോട്ട്് വ്യാജമായി നിർമിച്ചവരെ കാട്ടികൊടുത്തതാണ്. ഈ നാട് കത്തിക്കാൻ ശ്രമിച്ചവരെ ജനസമക്ഷം നിയമപോരാട്ടം വഴി തുറന്നു കാട്ടിയതാണ്. പൊലീസിന്റെ കയ്യകലത്ത് അവരെ എത്തിച്ചുകൊടുത്തതാണ്. എന്നിട്ടും നീതി ഉറപ്പാക്കാതെ കേസവസാനിപ്പിക്കാനാണ് പോലീസിന് തിടുക്കം. പൊതുജനം ഇതൊക്കെ കാണുന്നുണ്ട്. അവർ ബാലറ്റിലൂടെ മറുപടി പറയുക തന്നെ ചെയ്യും''- പാറക്കൽ ഫേസ്ബുക്കിൽ കുറിച്ചു.
പ്രതികളെ കണ്ടെത്താനായില്ല എന്ന് പറഞ്ഞാണ് കാഫിർ സ്‌ക്രീൻഷോട്ട് കേസ് അവസാനിപ്പിക്കാൻ വടകര പൊലീസ് തീരുമാനിച്ചത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ഷാഫി പറമ്പിലിനെതിരെ വിദ്വേഷ പോസ്റ്റുകളായി കാഫിർ സ്‌ക്രീൻഷോട്ടുകൾ എൽഡിഎഫ് പ്രവർത്തകർ പ്രചരിപ്പിച്ചത്. സ്‌ക്രീൻഷോട്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യം പോസ്റ്റ് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയ ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ ഫോൺ പരിശോധനാഫലം കിട്ടിയില്ലെന്നും പൊലീസ് പറയുന്നു.
Adjust Story Font
16
