പാറശ്ശാല പ്രവചനാതീതം; നിലനിർത്താനാകുമെന്ന ഉറച്ച പ്രതീക്ഷയിൽ എൽഡിഎഫ്
പത്ത് വർഷമായി കിട്ടാത്ത മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും സജീവമായുണ്ട്

തിരുവനന്തപുരം: അതിർത്തി മണ്ഡലമായ പാറശാല നിലനിർത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് എൽഡിഎഫ് പ്രചാരണം. പത്ത് വർഷമായി കിട്ടാത്ത മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫും സജീവമായുണ്ട്. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മുൻ എംഎൽഎ എ.ടി ജോർജ് റിബൽ സ്ഥാനാർഥിയായത് കോൺഗ്രസിന് തലവേദനയാണ്. പാറശ്ശാലയിൽ ബിജെപിയും പ്രതീക്ഷ വെക്കുന്നുണ്ട്.
2016 മുതൽ സിപിഎമ്മിലെ സി.കെ ഹരീന്ദ്രനാണ് പാറശ്ശാല എംഎൽഎ. മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോൾ നമുക്ക് സി.കെ ഓക്കെയാണെന്നതാണ് എൽഡിഎഫിൻ്റെ പ്രചരണ വാക്യം.
കൈവിട്ട മണ്ഡലം കൈ വീശി പിടിക്കാൻ കെപിസിസി ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനലിനെയാണ് യുഡിഎഫ് ഇറക്കിയത്. ഭരണ വിരുദ്ധ വികാരം അലയടിക്കുമെന്നാണ് യുഡിഎഫ് പ്രവചനം. ഓരോ തെരഞ്ഞെടുപ്പിലും ഉയരുന്ന വോട്ട് വിഹിതമാണ് ബിജെപിയുടെ കരുത്ത്. ഭാഗ്യ പരീക്ഷണത്തിന് യുവാവായ ഗിരീഷ് നെയ്യാറാണ് പോർക്കളത്തിൽ.
2024 ലെ ലോക്സഭാതെരഞ്ഞെടുപ്പിൽ 59,026 വോട്ടുകൾ നേടി യുഡിഎഫ് മുന്നിലെത്തി. തുടർന്ന് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടത് മണ്ഡലത്തിൽ എൽഡിഎഫ് മുന്നേറ്റം. 65,703 വോട്ടുകൾ നേടാൻ ഇടതുമുന്നണിക്കായിരുന്നു.
Adjust Story Font
16

