പാരഡി പാട്ടിനെതിരായ നടപടി; മെറ്റയ്ക്ക് കത്തയച്ച് വി.ഡി സതീശൻ
പാരഡിപ്പാട്ടിൽ കേസെടുത്തത് പൊല്ലാപ്പാകുമെന്ന ആശങ്കകൾക്കിടയിലും തുടർനടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസിന് ലഭിച്ച നിർദേശം

തിരുവനന്തപുരം: പാരഡി പാട്ടിനെതിരായ നടപടിക്കെതിരെ മെറ്റയ്ക്ക് പ്രതിക്ഷ നേതാവ് വി.ഡി സതീശൻ കത്ത് നൽകി. കോടതി നിർദേശമില്ലാതെ പാട്ട് നീക്കം ചെയ്യുന്നത് തെറ്റാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും കത്തിൽ പറയുന്നു.
പോറ്റി പാട്ടിനെതിരായ കേസ് ഫാസിസ്റ്റ് രീതിയാണെന്ന് സതീശൻ പറഞ്ഞു. ഇത് തീവ്ര വലതുപക്ഷ രീതിയാണ്. സർക്കാർ ഭരണഘടനാ വിരുദ്ധ നടപടിയാണ് നടത്തിയത്. പാട്ടിന്റെ അണിയറ പ്രവർത്തകരെ നിയമപരമായും രാഷ്ട്രീയമായും സംരക്ഷിക്കുമെന്നും സതീശൻ പറഞ്ഞു.
പാരഡിപ്പാട്ടിൽ കേസെടുത്തത് പൊല്ലാപ്പാകുമെന്ന ആശങ്കകൾക്കിടയിലും തുടർനടപടികളുമായി മുന്നോട്ടു പോകാനാണ് പൊലീസിന് ലഭിച്ച നിർദേശം. ആവിഷ്കാര സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന ഇടതുപക്ഷം പാരഡിപ്പാട്ടിൽ കേസെടുത്ത നടപടി ശരിയായില്ലെന്ന പക്ഷമുള്ളവർ പാർട്ടിയിലും മുന്നണിയിലുമുണ്ട്. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ നിന്ന് ചർച്ചകൾ വഴി തിരിച്ചുവിടാൻ പാരഡിക്കേസ് തുണക്കുമെന്നാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിന്‍റെ കണക്ക് കൂട്ടൽ.
വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി എന്ന നിലപാടിലൂടെ ശബരിമല വിശ്വാസികളുടെ പിന്തുണ നേടാനാകുമോ എന്ന ശ്രമവും സിപിഎം നടത്തുന്നുണ്ട്. പാരഡി ഗാനത്തിൽ കേസെടുത്തത് പാരഡിയെക്കാൾ വലിയ തമാശ എന്നാണ് പ്രതിപക്ഷ പരിഹാസം. കേസും ചർച്ചകളും ശബരിമല വിവാദം കുറെ കൂടി സജീവമാക്കാൻ ഉപകരിക്കുമെന്നും യുഡിഫ് കണക്കുകൂട്ടുന്നു.
Adjust Story Font
16

