Quantcast

'ചില മെത്രാൻമാരും 'ദീപിക' പത്രവും യുഡിഎഫിനായി ഇടപെട്ടു'; രൂക്ഷവിമർശനവുമായി പി.സി ജോർജും മകൻ ഷോൺ ജോർജും

ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടേത്. വിദേശത്തുനിന്ന് പണം മേടിക്കുന്നതിന്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പമെന്നും പി.സി ജോർജ് ചോദിച്ചു.

MediaOne Logo

Web Desk

  • Updated:

    2026-04-10 09:47:46.0

Published:

10 April 2026 2:44 PM IST

ചില മെത്രാൻമാരും ദീപിക പത്രവും യുഡിഎഫിനായി ഇടപെട്ടു; രൂക്ഷവിമർശനവുമായി പി.സി ജോർജും മകൻ ഷോൺ ജോർജും
X

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മെത്രാൻമാരും സഭാ മുഖപത്രമായ 'ദീപിക'യും യുഡിഎഫിനായി ഇടപെട്ടുവെന്ന ആരോപണവുമായി ബിജെപി നേതാക്കളായ പി.സി ജോർജും മകൻ ഷോൺ ജോർജും രംഗത്ത്. യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് മഠങ്ങളിൽ കാഞ്ഞിരപ്പള്ളി ബിഷപ്പ് വിളിച്ചുപറഞ്ഞെന്ന് പി.സി ജോർജ് ആരോപിച്ചു. സഭയിലെ ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നത്. ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടേത്. വിദേശത്തുനിന്ന് പണം മേടിക്കുന്നതിന്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പമെന്നും പി.സി ജോർജ് ചോദിച്ചു.

അമിത് ഷാ ഇടപെട്ട് മെത്രാൻമാരോട് പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞതാണ്. എന്നിട്ടും മെത്രാന്മാർ യുഡിഎഫിന് വേണ്ടി കുരയ്ക്കുകയാണ്. രാഷ്ട്രീയം പറയുന്ന മെത്രാന്മാരെ രാഷ്ട്രീയക്കാരായി തന്നെ കാണും. അവരോട് യാതൊരു ബഹുമാനവും ഉണ്ടാകില്ല. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണ്. ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടോ? ആ പത്രം വായിക്കരുതെന്ന് നിയമസഭയിൽ അടക്കം താൻ പറഞ്ഞിട്ടുണ്ട്.

മെത്രാന്മാരാണ് സഭയെന്ന ആരും പറയേണ്ട. മെത്രാൻമാർ പറയുന്നത് പോക്രിത്തരമാണ്. ബിജെപിയെ കുറ്റപ്പെടുത്തണമെന്ന് പറയുന്നവരെ ആ രീതിയിൽ കൈകാര്യം ചെയ്യും. സഭയുമായി അടുക്കണം എന്ന് ബിജെപി പറയുന്നില്ല, ജനങ്ങളുമായി അടുക്കാനാണ് ശ്രമിക്കുന്നത്. വിദേശത്തുനിന്ന് വരുന്ന പണത്തിന്റെ കണക്ക് കാണിക്കാൻ എന്താണ് പ്രശ്‌നം? അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാൽ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണ്. ചില മെത്രാന്മാർ ജന്മനാ കോൺഗ്രസ് ആണ്. അവർ ബിഷപ്പായാലും മെത്രാനായാലും കോൺഗ്രസ് തന്നെയാണ്. മെത്രാൻമാർ രാഷ്ട്രീയത്തിൽ ഇടപെടാത്തതാണ് നല്ലത്. അവർ രാഷ്ട്രീയം പറഞ്ഞാൽ അതുപോലെ രാഷ്ട്രീയം പറയേണ്ടിവരുമെന്നും പി.സി ജോർജ് പറഞ്ഞു.

സഭാ മുഖപത്രം എന്ന പേര് ഉപയോഗിച്ച് 'ദീപിക' കോൺഗ്രസിന് വേണ്ടി ഇടപെടുന്നുവെന്ന് ഷോൺ ജോർജ് ആരോപിച്ചു. എഫ്‌സിആർഎ വിഷയത്തിൽ സഭ നേതാക്കൾ ആശങ്ക പറഞ്ഞപ്പോൾ ബിജെപി ഇടപെട്ടു. സഭാ പിതാക്കന്മാരുടെ അഭിപ്രായമല്ല 'ദീപിക'യിൽ വരുന്നത്. ഏതെങ്കിലും കോൺഗ്രസ് സർക്കാരുകളുടെ പണം കൈപ്പറ്റി ഇത്തരം വാർത്തകൾ പടച്ചുവിടുന്നത് നിർത്തണം. അല്ലെങ്കിൽ സഭാ മുഖപത്രം എന്ന പേര് ഉപേക്ഷിക്കണം.

'ദീപിക'യുടെ പോക്ക് എങ്ങോട്ടാണെന്ന് അറിയണം. 'ദീപിക'ക്കെതിരെ സഭ ബിഷപ്പുമാർക്ക് പരാതി നൽകും. നിക്ഷേപകർ ആരൊക്കെയാണെന്ന് അറിയണം. ആ പണം പാലായിലെ ആളുകളുടെ കയ്യിൽ നിന്ന് പിരിച്ചു നൽകാം. ബിജെപിയെ അനുകൂലിക്കേണ്ട, പക്ഷേ നിഷ്പക്ഷമായി നിൽക്കണം. ഉപദ്രവിക്കണം എന്ന രീതിയിൽ ഇടപെട്ടാൽ മറുപടി പറയാതിരിക്കാൻ കഴിയില്ല. രക്തത്തിൽ അടിഞ്ഞുപോയ യുഡിഎഫ് സ്‌നേഹമാണ് കാണുന്നത്. ഇന്നലത്തെ പത്രം എടുത്ത് അമിത് ഷാ ഇതെന്താണെന്ന് തങ്ങളോട് ചോദിച്ചാൽ എന്ത് മറുപടി പറയുമെന്നും ഷോൺ ജോർജ് ചോദിച്ചു.

TAGS :

Next Story