വിദേശ രാഷ്ട്രങ്ങളുടെ ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ്; തിരൂരിലെ തട്ടിപ്പ് കണ്ടെത്തി വിജിലൻസ്
പതിനായിരങ്ങൾ നൽകിയാണ് ഇത്തരത്തിൽ ലൈസൻസ് നൽകിയിരുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി

മലപ്പുറം: തിരൂരിൽ വിദേശ രാഷ്ട്രങ്ങളുടെ ലൈസൻസുള്ളവർക്ക് ആൾമാറാട്ടത്തിലൂടെ ഇന്ത്യൻ ലൈസൻസ് നൽകിയതായി കണ്ടെത്തി. വിജിലൻസ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. പതിനായിരങ്ങൾ നൽകിയാണ് ഇത്തരത്തിൽ ലൈസൻസ് നൽകിയിരുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി.
വിദേശ രാഷ്ട്രങ്ങളുടെ ലൈസൻസുള്ളവർക്ക് ഇന്ത്യയിൽ ലേണിങ് പരീക്ഷ എഴുതി ലൈസൻസ് നേടാനാവും. ഇതിന് അപേക്ഷകൻ നേരിട്ടെത്തി പരീക്ഷ എഴുതണം. എന്നാൽ തിരൂരിൽ ആൾ മാറാട്ടത്തിലൂടെ പരീക്ഷ എഴുതി ലൈസൻസുകൾ നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്തരം അപേക്ഷകൾ പരിശോധിക്കുന്നതും തുടർ നടപടികളെടുക്കുന്നതും ലൈസൻസ് അനുവദിക്കുന്നതും ജോയിന്റ് ആർടിഒയാണ്. തിരൂർ ജോയിന്റ് ആർടിഒയുടെ സഹായത്തോടെയാണ് ആൾ മാറാട്ടം നടത്തി ലൈസൻസ് നൽകിയതായി ആക്ഷേപമുള്ളത്.
ഇതിനായി ജോയിന്റ് ആർടി ഓഫീസ് കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി കണ്ടെത്തി. അനധികൃതമായി ലൈസൻസ് തരപ്പെടുത്തുന്നതിന് കാൽ ലക്ഷം രൂപ വരെ ഏജന്റുമാർ ആവശ്യക്കാരിൽ നിന്ന് വാങ്ങിയിരുന്നതായാണ് വിവരം. മലപ്പുറം വിജിലൻസ് സിഐ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
Adjust Story Font
16

