Quantcast

മിഷന്‍ അരിക്കൊമ്പന്‍ സ്റ്റേ ചെയ്തതിനെതിരെ ജനരോഷം ശക്തമാകുന്നു

കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-03-24 03:07:47.0

Published:

24 March 2023 3:05 AM GMT

Peoples anger against the stay of Mission Arikomban is getting stronger
X

ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തിയ അരിക്കൊമ്പൻ എന്ന കാട്ടനെ പിടികൂടാൻ രണ്ട് ദിവസം ബാക്കി നിൽക്കെ വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടതിൽ ജനരോഷം ശക്തമാകുന്നു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉത്തരവ് പിൻവലിക്കണമെന്നും ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. ദൗർഭാഗ്യകരമായ നടപടിയെന്നാണ് ശാന്തൻ പാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റുമാരുടെ ആരോപണം. അതേസമയം ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ഇന്ന് കോട്ടയത്ത് ചേരും.

ബുധനാഴ്ച ഹരജി പരിഗണിക്കുന്നത് വരെയാണ് മിഷൻ അരിക്കൊമ്പന് ഹൈക്കോടതിയുടെ സ്റ്റേ ചെയ്തത്. ഇന്നലെ രാത്രി പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഹരജി പരിഗണിച്ചത് . മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലായിരുന്നു കോടതിയുടെ നടപടി. അമിക്യസ് ക്യൂറി റിപ്പോർട്ട് പ്രകാരം മിഷൻ അരിക്കൊമ്പൻ നടപ്പാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ കോടതി വിലയിരുത്തി. ജനങ്ങളുടെ ജീവന് ഭീഷണി ആയതുകൊണ്ടാണ് വേഗത്തിൽ അരിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ചതെന്നായിരുന്നു സർക്കാരിന്റെ മറുപടി. എന്നാൽ ആനയെ പിടികൂടുന്നത് അവസാന ഘട്ടമാണെന്നും ആനയുടെ ശരീരത്തിൽ ട്രാക്കർ ഘടിപ്പിച്ചിട്ടുണ്ടോ എന്നതടക്കമുള്ള ചോദ്യങ്ങൾ കോടതി ഉന്നയിച്ചു.

വിശദമായ വാദം കേൾക്കുന്നത് വരെ തൽക്കാലം മിഷൻ നീട്ടിവെക്കാൻ കോടതി നിർദേശം നൽകി. ബുധനാഴ്ചയാണ് ഹരജി വീണ്ടും പരിഗണിക്കുക. അതിന് ശേഷമായിരിക്കും തുടർനടപടി. അതുവരെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കോടതി നിർദേശമുണ്ട്. ഹൈക്കോടതി ഉത്തരവ് പരിശോധിക്കാൻ വനം മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരും.ഉച്ചയ്ക്ക് രണ്ട് മണിക്ക് കോട്ടയം വനംവകുപ്പ് ഓഫീസിലാണ് യോഗം

അതേസമയം, ഓപ്പറേഷൻ അരിക്കൊമ്പനെതിരെ തിരുവനന്തപുരം ആസ്ഥാനമായ മൃഗസംരക്ഷണ സംഘടന സമർപ്പിച്ച ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

TAGS :

Next Story