'സിനിമ പുറത്തുവന്നാൽ അഫാന്റെ ഭാവിയെയും കേസിനെയും ബാധിക്കും'; റിലീസ് മാറ്റിവെക്കണമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ പിതാവ് ഹൈക്കോടതിയിൽ
കേസിന്‍റെ വിചാരണ നടക്കുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് സിനിമയാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. കേസിലെ പ്രതി അഫാന്റെ പിതാവാണ് ഹരജി നൽകിയത്. 'കാലം പറഞ്ഞ കഥ" സിനിമയുടെ റിലീസ് മാറ്റിവെക്കണമെന്ന് ആവശ്യം. ഫെബ്രുവരി ആറിനാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമ പുറത്ത് വന്നാല്‍ അത് മാധ്യമ വിചാരണക്ക് കാരണമാകുമെന്നും പിതാവിന്‍റെ ഹരജിയില്‍ പറയുന്നു. സിനിമ റിലീസ് ചെയ്താല്‍ അഫാന്‍റെ ഭാവിയെ ബാധിക്കും.കൂടാതെ കുടുംബത്തിന് മാനക്കേടുണ്ടാക്കുമെന്നും ഹരജിയില്‍ പറയുന്നു. കേസിന്‍റെ വിചാരണ നടക്കുന്നതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
2025 ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പര നടന്നത്. അഫാൻ ആണ് ഏക പ്രതി. മുത്തശ്ശി സൽമാബീവി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാ ബീവി, പെൺസുഹൃത്ത് ഫർസാന, ഇളയ സഹോദരൻ അഫ്‌സാൻ എന്നിവരെയാണ് കൊലപ്പെടുത്തിയത്. പ്രതി അഫാൻ സംഭവ ദിവസം രാവിലെ പേരുമലയിലെ സ്വന്തം വീട്ടിൽ വച്ച് മാതാവ് ഷെമിയെ കൊലപ്പെടുത്തുന്നതിനു വേണ്ടി ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കി മുറിയിൽ അടച്ചു. അതിനുശേഷം ഉറ്റബന്ധുക്കളെ അവരുടെ വീടുകളിൽ എത്തി ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തി. സുഹൃത്തിനെയും അനുജനെയും വീട്ടിൽവച്ചാണ് ചുറ്റിക ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയത്. മണിക്കൂറുകളുടെ ഇടവേളകളിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ നടത്തിയത്.
പ്രതി അഫാനെതിരെ അമ്മ ഷെമി മൊഴി നല്‍കിയിരുന്നു..'ഉമ്മ എന്നോട് ക്ഷമിക്കണം' എന്ന് പറഞ്ഞ് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചു.പിന്നീട് ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി പൊലീസിന് മൊഴി നല്‍കിയിരുന്നു.കട്ടിലിൽ നിന്നും വീണപ്പോൾ സംഭവിച്ച പരിക്കായിരുന്നു എന്നാണ് ഷമി ആദ്യം മൊഴി നല്‍കിയിരുന്നത്. ജയിലില്‍ കഴിയവെ അഫാന്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.
Adjust Story Font
16

