'സ്ഥാനാർഥിയെ തിരഞ്ഞെടുക്കാൻ ഒന്നമർത്തുക'; കോഴിക്കോട് സ്ഥാനാർഥി സർവേ എന്ന പേരില്‍ ഫോണ്‍കോള്‍
പ്രധാനമായും യുഡിഎഫ് പ്രവർത്തകർക്കാണ് ഫോൺ കോൾ വരുന്നത്
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സ്ഥാനാർഥി സർവേ എന്ന പേരില്‍ ഫോണ്‍കോള്‍. ഫോണ്‍ സർവേയിലൂടെ മൂന്ന് നേതാക്കളുടെ പേരു പറഞ്ഞ് അതിൽ അഭിപ്രായം തേടുകയായിരുന്നു. യുഡിഎഫ് പ്രവർത്തകർക്കാണ് പ്രധാനമായും ഫോൺ കോൾ വരുന്നത്.
ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാർ, മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പേരമ്പ്രയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥി സി.എച്ച് ഇബ്രാഹീംകുട്ടി എന്നിവരുടെ പേരിൽ നിന്ന് ഒരാളെ തെരഞ്ഞെടുക്കാനാണ് ആവശ്യപ്പെടുന്നത്. നിയസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വ്യത്യസ്ത ഏജന്‍സികളെക്കൊണ്ട് സർവെ നടത്തിക്കുന്നുണ്ട്.. അതിന്റെ ഭാഗമാകാം ഇതെന്നാണ് യുഡിഎഫ് പ്രവർത്തകർ കരുതുന്നത്.
എന്നാല്‍ കൊയിലാണ്ടി സീറ്റില്‍ പരിഗണിക്കുന്ന പ്രവീണ്‍ കുമാറിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയു പേര് പേരാമ്പ്ര മണ്ഡലത്തില്‍ ചോദിക്കുന്നതെന്തിനെന്ന് പ്രവർത്തകർക്ക് അറിയില്ല. ഇത്തവണത്തെ സ്ഥാനാർഥി ചർച്ചിയലില്ലാത്ത കഴിഞ്ഞ തവണത്തെ സ്ഥനാർഥി സി. എച്ച് ഇബ്രാഹിം കുട്ടിയുടെ പേരുള്ളതിലും പ്രവർത്തകർക്ക് കൌതുകമുണ്ട്. മുസ്‌ലിം ലീഗിന്റെ കൈവശമുള്ള പേരാമ്പ്ര സീറ്റില്‍ രണ്ട് പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പേര് ചോദിക്കുന്നതും ആശയക്കുഴപ്പം വർധിപ്പിക്കുന്നു. പാർട്ടി ചുമതലപ്പെടുത്തിയ സർവെയുടെ ഭാഗമല്ലെന്നാണ് കോൺഗ്രസ് ഔദ്യോഗികമായി വിശദീകരിക്കുന്നത്. പല തലങ്ങളിലുള്ള സർവെ നടക്കുന്നതിനാല്‍ അതില്‍ ഏതെങ്കിലും ഒന്നാകാമെന്ന സംശയവും ചില നേതാക്കള്‍ പങ്കുവെക്കുന്നുണ്ട്. പേരാമ്പ്രക്ക് പുറത്ത് കണ്ണൂരിലുമുള്ള പലരുടെയും ഫോണിലേക്കും ഈ സർവെ കാള്‍ വന്നു എന്നാണ് വിവരം.
Adjust Story Font
16

