'രാഷ്ട്രീയത്തിന് രാഹുൽ അപമാനം വരുത്തിവെച്ചു, എംഎൽഎ ആയി തുടരരുത് എന്നാണ് പൊതുഅഭിപ്രായം'; മുഖ്യമന്ത്രി
ഇത്രയും ആരോപണങ്ങൾ വന്നിട്ടും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് പ്രതിപക്ഷ നേതാവ് എടുക്കാൻ പാടില്ലായിരുന്നുവെന്നും പ്രകോപിതനായി പലതും വിളിച്ച് പറയുന്നുവെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ രാഷ്ട്രീയത്തിന് അപമാനം വരുത്തിവെച്ചുവെന്നും എംഎൽഎ ആയി തുടരരുതെന്നാണ് പൊതുഅഭിപ്രായമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിന് എതിരായ പരാതിയിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഹുലിനെതിരെ ഉയർന്നത് ഗൗരവമായ വിഷയമായി കേരളം ഏറ്റെടുത്തിരിക്കുന്നു. സമൂഹത്തിൽ വലിയ പ്രതികരണം ഉള്ള വിഷയമായി ഇത് മാറി. ഒന്നല്ല ഒരുപാട് സംഭവങ്ങൾ പുറത്ത് വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ 'ഗർഭം ധരിച്ച യുവതിയെ കൊല്ലാൻ കൂടുതൽ സമയം വേണ്ട എന്ന് പറഞ്ഞു. ഇത്രത്തോളം പോയ ഒരു കാര്യം ഇതുവരെ അനുഭവത്തിൽ കേട്ടിട്ടില്ല. സാധാരണ നിലക്ക് ശരിയായ നിലപാട് എടുക്കണം' എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം പ്രധാനപ്പെട്ടതാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് ഒരു ധാർമികതയുണ്ടെന്നും അത് നഷ്ടപ്പെടുന്നു എന്ന വ്യഥ കോൺഗ്രസിൽ തന്നെ പലരും പ്രകടിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്രയും ആരോപണങ്ങൾ വന്നിട്ടും രാഹുലിനെ സംരക്ഷിക്കുന്ന നിലപാട് പ്രതിപക്ഷ നേതാവ് എടുക്കാൻ പാടില്ലായിരുന്നുവെന്നും പ്രകോപിതനായി പലതും വിളിച്ച് പറയുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Adjust Story Font
16

