ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഇഹ്‌സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ കരുത്തുറ്റ പ്രതീകം: മുഖ്യമന്ത്രി
വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾക്ക് ഇഹ്സാൻ ജാഫ്രിയുടെയും ഭാര്യ സാക്കിയ ജാഫ്രിയുടെയും ജീവിതം എന്നും പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു

- Published:
28 Feb 2026 11:05 AM IST

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ ഇഹ്‌സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘ്പരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്. ജാഫ്രിയുടെ ഓർമദിനമായ ഇന്ന് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി കുറിപ്പ് പങ്കുവെച്ചു.
2002 ഫെബ്രുവരി 28ന് സംഘപരിവാർ ക്രിമിനൽ സംഘം ഗുൽബർഗ് സൊസൈറ്റി കയ്യേറിയപ്പോൾ ഇഹ്‌സാൻ ജാഫ്രിയുടെ വീട്ടിലേക്ക് പ്രദേശവാസികൾ അഭയം തേടിയെത്തുകയായിരുന്നു. കലാപകാരികളിൽ നിന്നും രക്ഷനേടാൻ പൊലീസ് സഹായത്തിനായി അധികാരകേന്ദ്രങ്ങളെ ജാഫ്രി ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും അവർ അനങ്ങാപ്പാറ നയം സ്വീകരിച്ചു. വംശഹത്യാക്കാലത്തെ ഗുജറാത്തിലെ ന്യൂനപക്ഷ വേട്ടയുടെ നേർച്ചിത്രമായിരുന്നു ഗുൽബർഗ് സൊസൈറ്റിയിലെ കൂട്ടക്കൊല.
ഗുജറാത്ത് വംശഹത്യക്ക് രണ്ട് വ്യാഴവട്ടം പൂർത്തിയാവുകയാണ്. വംശഹത്യയുടെ ആസൂത്രകർക്കെതിരെ എഹ്സാൻ ജാഫ്രിയുടെ ജീവിതപങ്കാളി സാകിയ ജാഫ്രി നടത്തിയ നിയമപോരാട്ടം ദൈർഘ്യമേറിയതും സമാനതകളില്ലാത്തതുമായിരുന്നു. വംശഹത്യയുടെ മുഴുവൻ ഇരകൾക്കും നീതി ഉറപ്പാക്കാനുള്ള ഉജ്ജ്വലമായൊരു പോരാട്ടമായി അതു മാറുകയുണ്ടായി. രാജ്യത്തെ മതനിരപേക്ഷ വിശ്വാസികളെല്ലാം ആ പോരാട്ടത്തോട് ഐക്യപ്പെട്ടു. കഴിഞ്ഞ വർഷമാണ് അവർ നീതി ലഭ്യമാവാതെ 86-ാം വയസ്സിൽ മരണത്തിനു കീഴടങ്ങിയത്.
ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാനായി സംഘപരിവാർ രാഷ്ട്രീയത്തോട് സന്ധിയില്ലാതെ പോരാടിയവരാണ് ഇഹ്സാൻ ജാഫ്രിയും സാകിയ ജാഫ്രിയും. വർഗീയ വിഭജന രാഷ്ട്രീയത്തിനെതിരെയുള്ള ജനാധിപത്യപരമായ ചെറുത്തുനിൽപ്പുകൾക്ക് ഇരുവരുടെയും ജീവിതം എന്നും പ്രചോദനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Adjust Story Font
16
