'മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം, പിന്നിൽ മദ്യക്കമ്പനികളുടെ കച്ചവട താൽപര്യം'; വിമർശനവുമായി പിണറായി വിജയൻ
വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ മദ്യത്തിന്‍റെ ഉപയോഗം കുത്തനെ വര്‍ധിക്കും. വീര്യം കുറഞ്ഞതാണ് നല്‍കുന്നത് എന്ന ന്യായമുയര്‍ത്തിയാലും മദ്യത്തിന്‍റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വര്‍ധിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹമാണ്. മദ്യ കമ്പനികളുടെ കച്ചവട താൽപര്യമാണ് നീക്കത്തിന് പിന്നിലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ഉപയോഗം കുറയ്ക്കാൻ വേണ്ടിയാണ് മദ്യത്തിന് ഉയർന്ന നികുതി ഏർപ്പെടുത്തുന്നതെന്നും വീര്യം കുറഞ്ഞതില്‍ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴി തുറന്നിട്ടുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
മദ്യത്തിന്‍റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്. വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ മദ്യത്തിന്‍റെ ഉപയോഗം കുത്തനെ വര്‍ദ്ധിക്കും. വീര്യം കുറഞ്ഞതാണ് നല്‍കുന്നത് എന്ന ന്യായമുയര്‍ത്തിയാലും മദ്യത്തിന്‍റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. വീര്യം കുറഞ്ഞതില്‍ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴിയായിരിക്കും ഇത് തുറന്നിടുക. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയുടെ പൂർണരൂപം
സംസ്ഥാനത്ത് മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം അങ്ങേയറ്റം ദുരൂഹമാണ്. ഇതിനു പിന്നില്‍ മദ്യ കമ്പനികളുടെ കച്ചവട താല്‍പ്പര്യം കൂടി ഉണ്ടെന്ന വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
ഇന്നലെ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റില്‍ ഒരു വന്‍ പ്രഖ്യാപനമായിരുന്നു മദ്യത്തിന്മേലുള്ള നികുതിയിളവ്. സ്പിരിറ്റില്‍ നിന്നുള്ള മദ്യത്തിന് 251 ശതമാനം നികുതിയാണ് സംസ്ഥാനത്ത് നിലവിലുള്ളത്. എന്നാല്‍, വീര്യം കുറഞ്ഞത് എന്ന പേരില്‍, 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് പകുതിയിലധികം ഇളവ് നല്‍കി 120 ശതമാനമായി നികുതി കുറയ്ക്കാനുള്ള നിര്‍ദ്ദേശം ധനകാര്യമന്ത്രി മുന്നോട്ടുവയ്ക്കുകയാണ്.
ഉപഭോഗം കുറയ്ക്കുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് കാലാകാലങ്ങളില്‍ മദ്യത്തിന് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തിവരുന്നത്. എന്നാല്‍, മദ്യത്തിന്‍റെ വില പകുതിയിലധികം കുറയ്ക്കുന്നത് ഇതാദ്യമാണ്. വില കുറഞ്ഞ മദ്യം മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുമ്പോള്‍ മദ്യത്തിന്‍റെ ഉപയോഗം കുത്തനെ വര്‍ദ്ധിക്കും. വീര്യം കുറഞ്ഞതാണ് നല്‍കുന്നത് എന്ന ന്യായമുയര്‍ത്തിയാലും മദ്യത്തിന്‍റെ ഉപയോഗം തന്നെയാണ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത്. വീര്യം കുറഞ്ഞതില്‍ നിന്ന് വീര്യം കൂടിയ മദ്യത്തിലേക്കുള്ള വഴിയായിരിക്കും ഇത് തുറന്നിടുക. യുവതലമുറയെ വഴിതെറ്റിച്ചേക്കാവുന്ന തെറ്റായ സമീപനമാണ് ഈ മദ്യനയം. നമ്മുടെ സമൂഹം ആശങ്കപ്പെടേണ്ട അവസ്ഥയിലേക്കാണ് പോകുന്നത്.
ജനങ്ങളുടെ വിവിധങ്ങളായ ജീവല്‍പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്ന നടപടികളോ, നികുതിയിളവുകളോ കൈക്കൊള്ളാത്തവര്‍ മദ്യത്തിന് മാത്രം നികുതിയിളവ് നല്‍കിയത് എന്തിനാണ്? മദ്യത്തിന്‍റെ വില കുറയ്ക്കലാണോ ഈ സര്‍ക്കാരിന്‍റെ മുന്‍ഗണന? അത് സമൂഹത്തിന് ഭവിഷ്യത്തല്ലാതെ എന്ത് മെച്ചമാണ് ഉണ്ടാക്കുക?
മുന്‍ വര്‍ഷങ്ങളില്‍ അബ്കാരി നയത്തില്‍ വരുന്ന ചെറിയ മാറ്റങ്ങള്‍ പോലും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. മത-സാമുദായിക സംഘടനകളും മുസ്ലിം ലീഗും എല്ലാം മദ്യ ഉപയോഗം വര്‍ദ്ധിക്കുമെന്ന ആശങ്ക പലപ്പോഴായി രേഖപ്പെടുത്തിയിട്ടുമുണ്ട്. മദ്യവിരുദ്ധ സംഘടനകളും ഈ വിഷയം ഉയര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ നികുതി പകുതിയോളം കുറച്ചു. മദ്യ ഉപയോഗം വ്യാപകമാക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. നമ്മുടെ ഭാവി തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെടാതെ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
Adjust Story Font
16

