സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ പറഞ്ഞതിൽ മമ്മൂട്ടിയെ പിന്തുണച്ച് അബിൻ വർക്കി; മലയാളിക്ക് പ്രധാനം പൊതുപ്രവർത്തകർ തന്നെയെന്ന് പി.കെ നവാസ്
സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനോട് മാറിനിൽക്കാൻ പറഞ്ഞതിനെ തുടർന്ന് മമ്മൂട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം നടന്നിരുന്നു

- Published:
8 March 2026 12:01 PM IST

കോഴിക്കോട്: വയനാട് മുണ്ടക്കൈ ടൗൺഷിപ്പ് സന്ദർശിക്കുന്നതിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിനോട് മാറിനിൽക്കാൻ പറഞ്ഞതിൽ മമ്മൂട്ടിയെ പിന്തുണച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി. സ്വകാര്യ സന്ദർശനത്തിൽ തന്റെ കൂടെ നടന്ന് രാഷ്ട്രീയമായി അതിനെ ചിത്രീകരിക്കാൻ ശ്രമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ മമ്മൂട്ടി പറഞ്ഞതിൽ എന്താണ് തെറ്റുള്ളതെന്ന് അബിൻ വർക്കി ചോദിച്ചു.
''പിആറിന് വേണ്ടി സർക്കാരിന്റെ പലതും ചെയ്യുന്നതിൽ എതിർപ്പുണ്ട്. എങ്കിൽ പോലും ഒരു സ്വകാര്യ സന്ദർശനത്തിൽ തന്റെ കൂടെ നടന്ന് രാഷ്ട്രീയമായി അതിനെ ചിത്രീകരിക്കാൻ ശ്രമിച്ച സിപിഎം ജില്ലാ സെക്രട്ടറിയോട് മാറിനിൽക്കാൻ മമ്മൂക്ക പറഞ്ഞതിൽ എന്താണ് തെറ്റുള്ളത്. അയാൾ അയാളുടെ വ്യക്തിപരമായ രാഷ്ട്രീയം പച്ചക്ക് പറഞ്ഞു. വയനാട്ടിലെ പണം ജനങ്ങളുടേതാണ് എന്ന് പറഞ്ഞു. സിപിഎം നരേറ്റീവിന് ഒപ്പം നിൽക്കാത്തതിന്റെ പേരിൽ സൈബർ ആക്രമണം നടത്തി അങ്ങ് തീർക്കാം എന്ന് വച്ചാൽ, 'അങ്ങ് മാറി നിൽക്ക്' എന്ന് തന്നെ അവരോട് പറയേണ്ടി വരും''- അബിൻ വർക്കി ഫേസ്ബുക്കിൽ കുറിച്ചു.
രണ്ട് വർഷം കഴിഞ്ഞ് കാണാൻ വന്ന സെലിബ്രിറ്റി കാഴ്ചക്കാരനേക്കാൾ, അല്ല ബ്രിട്ടാസ് തിരക്കഥയിലെ മമ്മൂട്ടി കഥാപാത്രത്തേക്കാൾ മലയാളിക്ക് പ്രധാനം നടുക്കത്തിന്റെ കാലത്ത് ചേർന്ന് നിന്ന പൊതു പ്രവർത്തകരായ റഫീഖ്മാർ തന്നെയാണെന്ന് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പറഞ്ഞു. മോഹൻലാലും വേടനും ഭാവനയും ഒക്കെ ഇലക്ഷന് ആയുധമാക്കുന്ന പിആർ സ്റ്റണ്ടുകൾക്കിടയിൽ മമ്മൂട്ടിയുടെ ഒരു പിആർ നാടക തിരക്കഥ എഴുതിയ ബ്രിട്ടാസിന്റെ വയനാട്ടിലേക്കുള്ള പാലത്തിൽ റഫീഖ് അപമാനിക്കപ്പെട്ടത് സ്വാഭാവികമാണെന്നും നവാസ് പറഞ്ഞു.
''രണ്ട് വർഷം കഴിഞ്ഞ് കാണാൻ വന്ന സെലിബ്രിറ്റി കാഴ്ചക്കാരനേക്കാൾ, അല്ല ബ്രിട്ടാസ് തിരക്കഥയിലെ മമ്മൂട്ടി കഥാപാത്രത്തേക്കാൾ മലയാളിക്ക് പ്രധാനം നടുക്കത്തിന്റെ കാലത്ത് ചേർന്ന് നിന്ന പൊതു പ്രവർത്തകരായ റഫീഖ്മാർ തന്നെയാണ്. മോഹൻലാലും വേടനും ഭാവനയും ഒക്കെ ഇലക്ഷന് ആയുധമാക്കുന്ന പിആർ സ്റ്റണ്ടുകൾക്കിടയിൽ മമ്മൂട്ടിയുടെ ഒരു പിആർ നാടക തിരക്കഥ എഴുതിയ ബ്രിട്ടാസിന്റെ വയനാട്ടിലേക്കുള്ള പാലത്തിൽ റഫീഖ് അപമാനിക്കപ്പെട്ടത് സ്വാഭാവികം.
പത്മശ്രീയുടെ അഭിനയമികവിന്റെ റിയാലിറ്റി ഇല്ലാതാകുമോ എന്ന ആശങ്കയിൽ റഫീഖ് അപമാനിക്കപ്പെടുമ്പോൾ സ്വന്തം പാർട്ടിയുടെ പിആർ സ്റ്റാൻഡിന്റെ ഇരയായി മാറുകയായിരുന്നു റഫീഖ്.
പക്ഷേ അനുഭവിച്ചവർക്ക് ഈ അഭിനയത്തിനേക്കാളും ചേർത്ത് നിർത്തിയ റഫീഖ്മാരും കൂവലുകൾക്കിടയിലെ സിദ്ദീഖ്മാരുമായ പൊതുപ്രവർത്തകർ തന്നെയാണ് കയ്യടികൾ അർഹിക്കുന്നത്.
ബ്രിട്ടാസിന്റെ രചനയിൽ പിറന്ന 'രണ്ട് വർഷത്തിന് ശേഷമുള്ള സർക്കാരിനായുള്ള എന്റെ സന്ദർശനം' എന്ന തിരക്കഥയിലെ മമ്മൂട്ടി കഥാപാത്രത്തെ മലയാളിക്ക് തിരിച്ചറിയാനാകുമെന്ന് പുതിയ പിആർ അവതാരങ്ങൾ മനസിലാക്കിയാൽ നന്ന്''- നവാസ് ഫേസ്ബുക്കിൽ കുറിച്ചു.
Adjust Story Font
16
