' തന്നെ അനുകൂലിക്കുന്നവർക്ക് മുമ്പുണ്ടായിരുന്ന പദവി നൽകണം '; സിപിഎം നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വച്ച് പി.കെ ശശി
ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കാനാണ് ശശിയുടെ തീരുമാനം

പാലക്കാട്: സിപിഎം നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വച്ച് കെടിഡിസി ചെയർമാൻ പി.കെ ശശി. ജില്ല സെക്രട്ടേറിയേറ്റിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് പാർട്ടിക്ക് മുമ്പിൽ പി.കെ ശശി ഉപാധികൾ വെച്ചിരിക്കുന്നത്. പാർട്ടിയിൽ നിന്ന് പുറത്തുപോയ തന്നെ അനുകൂലിക്കുന്നവർക്ക് നേരത്തെ ഉണ്ടായിരുന്ന അതേ പദവികൾ നൽകണമെന്നും സഹകരണ സ്ഥാപനങ്ങളിൽ നിന്നും പിരിച്ചുവിട്ടപ്പെട്ടവർക്ക് ജോലി നൽകണമെന്നുമാണ് ശശിയുടെ ഉപാധി.
തന്റെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെങ്കിൽ കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെക്കാനാണ് ശശിയുടെ തീരുമാനം. അതേസമയം, പി.കെ ശശി മുന്നോട്ട് വച്ച് ഉപാധികൾ എല്ലാം അംഗീകരിക്കാൻ സിപിഎം തയ്യാറായേക്കില്ല. ജില്ലയിലെ വിമതരെ കൂടെക്കൂട്ടി പുതിയ പാർട്ടി രൂപീകരിക്കാനുള്ള സാധ്യതയും ശശി പരിശോധിക്കുന്നുണ്ട്. പി.കെ ശശിയെ തിരിച്ച് നേതൃത്വത്തിലേക്ക് കൊണ്ടു വരുന്നതിൽ ജില്ല നേതൃത്വത്തിന് താൽപര്യമില്ല. തെരഞ്ഞെടുപ്പിന് മുമ്പായി ജില്ലയിലെ പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്നാണ് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തിൽ പി.കെ ശശിയുമായി ചർച്ച നടത്തിയത്.
കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ, മന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവരും ശശിയുമായി ആശയവിനിമയം നടത്തിയെന്നാണ് അറിവ്. മണ്ണാർക്കാട് യൂനിറ്റി കോളജുമായി ബന്ധപ്പെട്ടുള്ള ഫണ്ട് പിരിവ്, സഹകരണസ്ഥാപനങ്ങളിലെ നിയമനം എന്നിവയിലാണ് പി.കെ ശശിക്കെതിരെ സിപിഎം നടപടി കൈക്കൊണ്ടത്. ജില്ല സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ശശിയെ ബ്രാഞ്ചിലേക്കാണ് തരം താഴ്ത്തിയത്. അപ്പോഴും കെടിഡിസി ചെയർമാൻ പദവിയിൽ നിന്ന് മാറ്റിയിരുന്നില്ല.
Adjust Story Font
16

