Quantcast

തകരാർ: നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി ഇറക്കി; രക്ഷയായി പൈലറ്റിന്റെ മനോധൈര്യം

എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2022-12-02 20:27:01.0

Published:

2 Dec 2022 2:17 PM GMT

തകരാർ: നെടുമ്പാശേരിയിൽ വിമാനം അടിയന്തരമായി ഇറക്കി; രക്ഷയായി പൈലറ്റിന്റെ മനോധൈര്യം
X

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ജിദ്ദ- കോഴിക്കോട് വിമാന‌മാണ് അടിയന്തരമായി ഇറക്കിയത്. വൈകീട്ട് 7.20നായിരുന്നു ലാൻഡിങ്.

വൈകിട്ട് 6.30ന് കരിപ്പൂരിൽ ഇറങ്ങാനിരുന്ന സ്‌പേസ്‌ജെറ്റ് വിമാനമാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.

വിമാനത്താവളത്തില്‍ പ്രത്യേക അലേര്‍ട്ട് പുറപ്പെടുവിച്ച ശേഷമായിരുന്നു ലാൻഡിങ്. സമീപത്തെ ആശുപത്രികളോടും ഫയർഫോഴ്സിനോടും സജ്ജമായിരിക്കാനും നിര്‍ദേശം നൽകിയിരുന്നു.

അതേസമയം, എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. 183 യാത്രികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പൈലറ്റിന്റെ മനോധൈര്യമാണ് അപകടമുണ്ടാവാതെ രക്ഷയായത്.

സാഹസികമായാണ് പൈലറ്റ് വിമാനം നിയന്ത്രിച്ചത്. ‌‌ലാന്‍ഡ് ചെയ്യാനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടിട്ടും പൈലറ്റ് പിന്‍മാറിയില്ല. മൂന്നാമത്തെ ശ്രമത്തിലാണ് ലാൻഡിങ് വിജയകരമായത്.

അതേസമയം, ഈ വിമാനത്തിന്റെ അപ്രതീക്ഷിത ലാൻഡിങ്ങിനെ തുടർന്ന് ഗവര്‍ണറുടെ വിമാനം വഴിതിരിച്ചുവിട്ടു. ജിദ്ദ വിമാനത്തിന് സുരക്ഷിത ലാൻഡിങ് ഒരുക്കാനാണ് ഗവർണറുടെ വിമാനം വഴി തിരിച്ചുവിട്ടത്. അരമണിക്കൂർ വട്ടമിട്ടു പറന്ന ശേഷം ലാൻഡിങ് കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. ആറരയ്ക്കാണ് ഗവർണർ കൊച്ചിയിൽ ഇറങ്ങേണ്ടിയിരുന്നത്.

ഗവർണറുടെയടക്കം എട്ടു വിമാനങ്ങളാണ് ജിദ്ദ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്ങിനായി നെടുമ്പാശേരിയിൽ നിന്നും തിരിച്ചുവിട്ടത്. അതേസമയം, അടിയന്തരമായി ലാൻഡ് ചെയ്ത വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനത്തിൽ കരിപ്പൂരിൽ എത്തിച്ചു. സംഭവത്തെ തുടർന്ന് നാളെ പുലർച്ചെ 4.40ഓടെ ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം 10.15നാകും പുറപ്പെടുക.

.

TAGS :

Next Story