പിഎം ശ്രീയിൽ സർക്കാർ പിന്നോട്ടില്ല; ബിനോയ് വിശ്വവുമായി മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തും
പിഎം ശ്രീ പദ്ധതി ചർച്ചചെയ്യാനുള്ള സിപിഎമ്മിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്

തിരുവനന്തപുരം:പിഎം ശ്രീയിൽ സർക്കാർ പിന്നോട്ടില്ല.സിപിഐയുമായി മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും ചർച്ച നടത്തും. കരാര്‍ ഒപ്പിട്ടെങ്കിലും പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് സിപിഐയെ മുഖ്യമന്ത്രി തന്നെ നേരിട്ട് അറിയിക്കും.
മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തും. വൈകിട്ട് 3.30ന് ആലപ്പുഴയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് ബിനോയ് വിശ്വം പറഞ്ഞു. നല്ല വാർത്തകൾ വരുമെന്ന് പി സന്തോഷ് കുമാർ എംപിയും പ്രതികരിച്ചു.
പിഎം ശ്രീ പദ്ധതി ചർച്ചചെയ്യാനുള്ള സിപിഎമ്മിന്റെ അടിയന്തര സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്. പദ്ധതിയെ ചൊല്ലി മുന്നണിയിൽ ഭിന്നത ശക്തമായ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റ് ചേർന്നത്. ആലപ്പുഴയിൽ സിപിഐ എക്സിക്യുട്ടീവ് യോഗം നടക്കുന്നതിനിടെയാണ്അടിയന്തര സെക്രട്ടറിയേറ്റ് വിളിച്ചത്. പ്രശ്നപരിഹാരത്തിനാണ് യോഗം ചേരുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറിഎം.എ ബേബി പറഞ്ഞിരുന്നു. സിപിഐ കേന്ദ്ര നേതൃത്വം ഉന്നയിച്ച ആശങ്ക ബേബി യോഗത്തിൽ വിശദീകരിച്ചിരുന്നു.
അതിനിടെ, കൂടിയാലോചനകളില്ലാതെ പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട വിഷയത്തിൽ ചർച്ചക്കായി മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് രാവിലെ പ്രതികരിച്ചിരുന്നു. ആശയപരമായും രാഷ്ട്രീയപരമായും ഏറ്റവും ഉചിതമായ തീരുമാനം കൈകൊള്ളും. സിപിഎമ്മും സിപിഐയും എൽഡിഎഫിന്റെ ഭാഗമാണ്. എൽഡിഎഫിൽ ചർച്ചയുടെ വാതിൽ എപ്പോഴും തുറന്നു കിടക്കുകയാണ്. എൽഡിഎഫിന് ആശയാടിത്തറയും രാഷ്ട്രീയാടിത്തറയുമുണ്ട്. പരസ്പരം ബന്ധങ്ങളും ചർച്ചകളുമുണ്ട്. സമവായ സാധ്യതകളെ കുറിച്ചുള്ള ചോദ്യത്തിന് കമ്മിറ്റി കൂടാൻ പോവുകയാണെന്നായിരുന്നു മറുപടി.
Adjust Story Font
16

