Quantcast

കെ.എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ വിധി പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ വിജയം: പി.എം.എ സലാം

ഉത്തരേന്ത്യൻ മോഡൽ പ്രതികാര രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല. കെ.എം ഷാജിയെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ഇടതുപക്ഷ നീക്കത്തിനാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടിയുണ്ടായതെന്ന് സലാം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    13 April 2023 4:21 PM IST

pma salam about vs statement on love jihad
X

കോഴിക്കോട്: കെ.എം ഷാജിക്കെതിരായ കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതികാര രാഷ്ട്രീയത്തിനെതിരായ പോരാട്ടത്തിന്റെ വിജയമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. രാഷ്ട്രീയ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി വേട്ടയാടാനുള്ള ഇടത് സർക്കാറിന്റെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് കോടതി വിധിയിലൂടെ ഉണ്ടായത്. എത്രയൊക്കെ വേട്ടയാടാൻ ശ്രമിച്ചാലും സത്യം ഒരു നാൾ വിജയിക്കുക തന്നെ ചെയ്യുമെന്ന് ഈ വിധി തെളിയിച്ചിരിക്കുന്നു. പ്രതിഷേധിക്കുന്നവരെ പ്രതികളാക്കുന്ന ഫാസിസ്റ്റ് നയം കേരളത്തിലും പിന്തുടരാനാണ് സർക്കാർ ശ്രമിച്ചത്. യാതൊരു കഴമ്പുമില്ലാത്ത കേസിന്റെ പേരിലാണ് കെ.എം ഷാജിയെ വേട്ടയാടിയത്. ഈ കേസിൽ സർക്കാരിന് ഒന്നും ചെയ്യാനാവില്ലെന്ന് മുസ്‌ലിം ലീഗ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതികാര ബുദ്ധിയോടെ കേസുമായി മുന്നോട്ട് പോകാനാണ് സർക്കാർ ശ്രമിച്ചതെന്നും സലാം പറഞ്ഞു.

Also Read:രാഷ്ട്രീയ വൈരം തീർക്കാൻ കെട്ടിച്ചമച്ച അഴിമതിക്കേസ്, കൂടെ നിന്നവര്‍ക്ക് നന്ദി: കെ.എം ഷാജി

ഉത്തരേന്ത്യൻ മോഡൽ പ്രതികാര രാഷ്ട്രീയം കേരളത്തിൽ വിലപ്പോകില്ല. കെ.എം ഷാജിയെ രാഷ്ട്രീയമായി വേട്ടയാടാനുള്ള ഇടതുപക്ഷ നീക്കത്തിനാണ് ഹൈക്കോടതി വിധിയിലൂടെ തിരിച്ചടിയുണ്ടായത്. ജനാധിപത്യത്തിൽ വിമർശനങ്ങൾ സ്വാഭാവികമാണ്. ആ വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുകയും തിരുത്തേണ്ടത് തിരുത്തുകയും വേണം. എന്നാൽ വ്യക്തിപരമായി തേജോവധം ചെയ്ത് ഷാജിയുടെ വിമർശനങ്ങളുടെ മുനയൊടിക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇതൊരിക്കലും ശരിയായ രാഷ്ട്രീയമല്ല. എഫ്.ഐ.ആർ റദ്ദാക്കി കേസ് അവസാനിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവ് നിരന്തരമായ നിയമ പോരാട്ടത്തിന്റെ വിജയമാണ്. പ്രതികാര രാഷ്ട്രീയം പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് പി.എം.എ സലാം വ്യക്തമാക്കി.

Also Read:തീവ്രവാദത്തിന്റെ എരിതീയിൽ എണ്ണ ഒഴിക്കുന്നതാണ് സർക്കാർ നടപടി: കെ.എം ഷാജി

അഴീക്കോട് സ്‌കൂളിൽ ഹയർ സെക്കണ്ടറി ബാച്ച് അനുവദിക്കാൻ 2013ൽ കെ.എം ഷാജി മാനേജ്‌മെന്റിൽനിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കേസ്. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന സി.പി.എം നേതാവ് കുടുവൻ പത്മനാഭൻ നൽകിയ പരാതിയിലാണ് ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. കേസ് നിലനിൽക്കില്ലെന്ന ഷാജിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ഇന്ന് വിജിലൻസ് രജിസറ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കിയത്.

TAGS :

Next Story