നൂർബിനയുടേത് കടുത്ത അച്ചടക്കലംഘനം, പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടത്: പി.എം.എ സലാം
നൂർബിന റഷീദിന് ലീഗ് വിശദീകരണ നോട്ടീസ് അയച്ചുവെന്നും പി.എം.എ സലാം പറഞ്ഞു

മലപ്പുറം: പാര്‍ട്ടിയുമായി ഇടഞ്ഞ നൂര്‍ബിന റഷീദിനെതിരെ നടപടിയുമായി മുസ്‌ലിം ലീഗ്. നൂര്‍ബിന റഷീദിന് ലീഗ് വിശദീകരണ നോട്ടീസ് അയച്ചു. കടുത്ത അച്ചടക്കലംഘനമാണ് നടത്തിയതെന്നും പാര്‍ട്ടിയില്‍ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്ന് ആരോപിച്ചായിരുന്നു വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് നൂര്‍ബിന രാജിവെച്ചത്.
'പദവിയില്‍ നിന്ന് ഒഴിയാന്‍ ബഹുമാനപ്പെട്ട തങ്ങളുടെ സ്ഥാനാര്‍ഥി നിര്‍ണയത്തെയാണ് നൂര്‍ബിന കാരണമായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. പാര്‍ട്ടിയുടെ തീരുമാനങ്ങളിലും നിലപാടുകളിലും ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് കടുത്ത അച്ചടക്കലംഘനമാണ്. അതില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം തേടിക്കൊണ്ട് നോട്ടീസ് അയച്ചിട്ടുണ്ട്. നിലവില്‍ അവര്‍ ഉയര്‍ത്തിക്കാട്ടിയ ആരോപണങ്ങളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ്. നൂര്‍ബിന അവരുടെ തെറ്റുകള്‍ തിരുത്തി തിരിച്ചുവരുമെന്നാണ് കരുതുന്നത്. അല്ലാത്തപക്ഷം, വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിക്കും'. സലാം വിശദീകരിച്ചു.
പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ പാലിക്കേണ്ടതായ ചില അച്ചടക്കങ്ങളുണ്ടെന്നും അത് പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ പിന്തുണയാണോ പുറത്തുള്ളവരുടെ വേണോയെന്ന് നൂര്‍ബിന തീരുമാനിക്കട്ടേയെന്നും സലാം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയാണ് നൂര്‍ബിന റഷീദ് വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. കോഴിക്കോട് വെച്ചുനടത്തിയ പത്രസമ്മേളനത്തിലാണ് രാജിക്കാര്യം വ്യക്തമാക്കിയത്. വനിതാ ലീഗിന് പാര്‍ട്ടിയില്‍ കടുത്ത അവഗണനയുള്ളതായി വാര്‍ത്താസമ്മേളനത്തില്‍ നൂര്‍ബിന റഷീദ് ആരോപിച്ചു. സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തിയില്ലെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം വരെ പാര്‍ട്ടിയുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നെന്നും നൂര്‍ബിന പ്രസ്താവിച്ചിരുന്നു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അസംതൃപ്തി പരസ്യമാക്കി നേരത്തെയും നൂര്‍ബിന റഷീദ് രംഗത്തെത്തിയിരുന്നു. ഫാത്തിമ തഹ്‌ലിയയെ സ്ഥാനാര്‍ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് നൂര്‍ബിന ചോദിച്ചിരുന്നു.
Adjust Story Font
16

