Quantcast

നഗരസഭയ്‌ക്കെതിരെ കത്തെഴുതി വച്ച ശേഷം തിരോധാനം: തലശേരിയിൽ കാണാതായ ദമ്പതികളെ കണ്ടെത്തി

ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും കാണാതാകുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-26 06:12:52.0

Published:

26 Aug 2022 2:03 AM GMT

നഗരസഭയ്‌ക്കെതിരെ കത്തെഴുതി വച്ച ശേഷം തിരോധാനം: തലശേരിയിൽ കാണാതായ ദമ്പതികളെ കണ്ടെത്തി
X

തലശേരി: കണ്ണൂർ തലശേരിയിൽ കാണാതായ ദമ്പതികളെ കണ്ടെത്തി. തലശേരി സ്വദേശികളായ ശ്രീദിവ്യ , ഭർത്താവ് രാജ് കബീർ എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതായി കണ്ടെത്തിയതോടെ ഈ വിവരങ്ങൾ പിന്തുടർന്നാണ് പാനൂർ പോലീസ് അർധരാത്രിയോട് കൂടി ഇരുവരെയും കണ്ടെത്തിയത്.. ഇരുവരെയും കൂട്ടി ആറ് മണിയോടെ പോലീസ് തലശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പത്ത് മണിയോടു കൂടി തലശ്ശേരിയിലെത്തുമെന്നാണ് വിവരം.

ഒരു മാസം മുന്പ് ഇവരുടെ വ്യവസായ യൂണിറ്റ് തലശേരി നഗരസഭ അടച്ചുപൂട്ടിയിരുന്നു. ഇതിനെത്തുടർന്ന് തലശേരി നഗരസഭക്കെതിരെ കത്തെഴുതി വെച്ചശേഷമാണ് ഇവർ വീട്ടിൽ നിന്നിറങ്ങിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ഇരുവരെയും കാണാതാകുന്നത്.പതിനെട്ട് വർഷത്തോളമായി തലശ്ശേരി നഗരസഭയ്ക്ക് കീഴിലുള്ള കല്ലിക്കലെ മിനി ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ ഇരുവരും ചേർന്ന് ഫർണിച്ചർ സ്ഥാപനം നടത്തി വരികയായിരുന്നു. ഇവിടെ സ്ഥലം കയ്യേറി എന്നാരോപിച്ചാണ് ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് 2021ൽ നഗരസഭ ഇവർക്ക് കത്തു നൽകുന്നത്. അല്ലെങ്കിൽ നാല് ലക്ഷത്തിലധികം രൂപ പിഴയൊടുക്കണമെന്നും നിർദേശം നൽകി.

തുടർന്ന് ഇതിനെതിരെ ഇരുവരും കോടതിയെ സമീപിച്ചു. നടപടികൾ തുടരവേ ഒരു മാസം മുമ്പ് ഇവരുടെ സ്ഥാപനം നഗരസഭ പൂട്ടുകയും ഇവരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. അതിനിടയിലാണ് കഴിഞ്ഞ 19ാം തീയതി ഇവർക്കനുകൂലമായി ഹൈക്കോടതിയിൽ നിന്ന് വിധി വരുന്നത്. നാല് ലക്ഷത്തിലധികം രൂപ പിഴ നാല്പ്പത്തിയൊന്നായിരം രൂപയായി ഹൈക്കോടതി കുറച്ചു കൊടുക്കുകയും സ്ഥാപനം തുറന്നു കൊടുക്കണമെന്ന് നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തു. കോടതി ഉത്തരവുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ നഗരസഭയുടെ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും കോടതി വിധി മാനിക്കാൻ നഗരസഭാധികൃതർ തയ്യാറായില്ല. എന്തെങ്കിലും കാരണം കാട്ടി സ്ഥാപനം പൂട്ടിക്കുമെന്ന് ചില ഉദ്യോഗസ്ഥരും ഭരണസമിതി അംഗങ്ങളും ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിക്കുന്നു.

ഇതോടു കൂടി ഇരുവരും കടുത്ത മാനസിക സമ്മർദത്തിലായി. തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോട് കൂടി ഇരുവരും വീട് വിട്ടിറങ്ങുകയായിരുന്നു. പോകുന്നതിന് മുമ്പ് നഗരസഭ പീഡിപ്പിക്കുന്നുവെന്നും വ്യവസായവുമായി മുന്നോട്ടു പോകാൻ തോന്നുന്നില്ലെന്നും തങ്ങളെ അന്വേഷിക്കേണ്ടെന്നും സുഹൃത്തുക്കൾക്ക് വാട്‌സ്ആപ്പ് സന്ദേശവുമയച്ചു. തങ്ങളുടെ തിരോധാനത്തിന് പിന്നിൽ നഗരസഭയാണെന്നും സന്ദേശത്തിലുണ്ടായിരുന്നു.

വാർത്ത വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതോടെ ആരോപണങ്ങളെല്ലാം തള്ളി തലശ്ശേരി നഗരസഭ രംഗത്തെത്തിയിരുന്നു. ക്രമവിരുദ്ധമായ കയ്യേറ്റങ്ങൾ കണ്ടെത്തിയതോടെ ഒഴിപ്പിക്കാനുള്ള നടപടി മാത്രമാണ് നടത്തിയതെന്നായിരുന്നു ചെയർപേഴ്‌സൺ അടക്കമുള്ളവരുടെ വാദം. തലശ്ശേരി നഗരസഭ ഭരിക്കുന്നത് സിപിഎം ആയതുകൊണ്ട് തന്നെ സിപിഎമ്മിനുള്ളിൽ പ്രാദേശികമായ വിവാദങ്ങൾക്കും ഇത് വഴിവച്ചു. വിമർശനം കടുത്തതോടെ സ്ഥാപനം തുറന്നുകൊടുക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. പക്ഷേ ഇരുവരെയും കാണാതായ സാഹചര്യത്തിൽ സ്ഥാപനം തുറക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.

കേരളത്തിലെ തന്നെ അറിയപ്പെടുന്ന എഴുത്തുകാരനായ കെ.തായാട്ടിന്റെ മകനാണ് രാജ് കബീർ.

TAGS :

Next Story