ഗുളികയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു; വ്യാജ ആരോപണമെന്ന് ആരോഗ്യവകുപ്പ്
സംഭവത്തിൻ്റെ സത്യാവസ്ഥ അറിയണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു

തിരുവനന്തപുരം: ഗുളികയിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പൊതുപ്രവർത്തകന്റെ പരാതിയിലാണ് കേസ്. ഡിജിപിക്കാണ് പരാതി നൽകിയത്. സംഭവത്തിൻ്റെ സത്യാവസ്ഥ അറിയണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. ആരോപണം വ്യാജമെന്ന് കാട്ടി ആരോഗ്യവകുപ്പും പരാതി നൽകിയിട്ടുണ്ട്.
വിതുര താലൂക്ക് ആശുപത്രിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചിയെന്ന പരാതി വ്യാജമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണമില്ല. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ ബാച്ചിലെ മറ്റ് ഗുളികകൾക്കും പ്രശ്നമില്ലെന്ന് റിപ്പോർട്ട്. വിഷയത്തിൽ അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.
മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നൽകിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ ശ്വാസം മുട്ടലിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ 'സി- മോക്സ്' ഗുളികയ്ക്ക് ഉള്ളിൽ മൊട്ടു സൂചി കണ്ടെത്തി എന്നായിരുന്നു പരാതി. ഗുളികയ്ക്കുള്ളിൽ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത് എന്നായിരുന്നു പരാതിയിൽ പറഞ്ഞത്.
Adjust Story Font
16

