'അൻവറിനെ പിണക്കി വിടില്ല, പ്രചാരണത്തിന് മുമ്പ് പ്രശ്‌നം പരിഹരിക്കും'; യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്
അൻവർ യുഡിഎഫിന് എതിരായ നിലപാട് എടുക്കില്ലെന്ന പൂർണ വിശ്വാസമുണ്ടെന്നും അടൂർ പ്രകാശ് മീഡിയവണിനോട്

കോഴിക്കോട്:പി.വി അൻവറുമായി അടുത്ത ഘട്ട ചർച്ച നടത്തുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അൻവറിനെ പിണക്കി മറ്റൊരു ഭാഗത്തേക്ക് വിടില്ലെന്നും അടൂർ പ്രകാശ് മീഡിയവണിനോട് പറഞ്ഞു.
'അൻവർ യുഡിഎഫിന് എതിരായ നിലപാട് എടുക്കില്ല എന്ന പൂർണമായ വിശ്വാസമുണ്ട്. അൻവർ വരും,അടുത്ത വട്ടം ചർച്ചകൾ നടത്തി പരിഹരിച്ച് മുന്നോട്ട് പോകും. കെ.സി വേണുഗോപാലുമായി അൻവർ സംസാരിക്കട്ടെ.അതിൽ നേതാക്കൾക്ക് എതിർപ്പില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് പ്രശ്‌നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകുമെന്ന് തന്നെയാണ് പ്രതീക്ഷ'..അടൂർ പ്രകാശ് പറഞ്ഞു.
അതിനിടെ, അൻവർ പരസ്യ വിമർശനം തുടരുന്നതിൽ കോൺഗ്രസിന് അതൃപ്തിയുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും സ്ഥാനാർഥിയെ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാവില്ല. യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് കീഴടങ്ങിയെന്ന് വരുന്ന ഒത്തുതീർപ്പ് വേണ്ടതില്ലെന്ന നിലപാടിലാണ് ചില നേതാക്കള്‍ക്കുള്ളത്.
യുഡിഎഫ് തന്നെ നിരന്തരം അവഗണിക്കുന്നുവെന്നും കാല് പിടിക്കുമ്പോൾ മുഖത്ത് ചവിട്ടുകയാണെന്നും പി.വി അന്‍വര്‍ ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ചിരുന്നു.മുന്നണി പ്രവേശനത്തിന് കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് നാലു മാസമായി, ഒരു നടപടിയുമുണ്ടായില്ല. തന്റെ വസ്ത്രാക്ഷേപം നടത്തി ദയാവധത്തിന് തള്ളിവിടുകയാണ്.കെ.സി വേണുഗോപാലുമായി സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്നും അൻവർ പറഞ്ഞു.
Adjust Story Font
16

