Quantcast

പുതുയുഗ യാത്ര ദുർഭരണത്തിന് അന്ത്യം കുറിക്കാൻ; മുഖ്യമന്ത്രി സ്ഥാനത്തിൽ യുഡിഎഫിൽ തർക്കമില്ല: വി.ഡി സതീശൻ

'സിപിഎം ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷം. നെഹ്‌റുവിയൻ ഇടതുപക്ഷം. അവർ തീവ്ര വലതുപക്ഷമാണ്. സംഘ്പരിവാർ ചെയ്യുന്നത് പോലെയാണ് അവർ ചെയ്യുന്നത്'.

MediaOne Logo

Web Desk

  • Updated:

    2026-02-06 10:32:26.0

Published:

6 Feb 2026 2:53 PM IST

Puthuyuga Yatra to End the Misrule of Kerala Says VD Satheesan
X

കാസർകോട്: യുഡിഎഫിന്റെ പുതുയു​ഗ യാത്ര സംസ്ഥാനത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതൊരു പുതുയുഗത്തിന്റെ ആരംഭമാണ്. വരാനിരിക്കുന്ന തലമുറകൾക്ക് പ്രതീക്ഷ നൽകുകയും കേരളത്തെ അടിസ്ഥാനപരമായി മാറ്റിയെടുക്കാൻ കഴിയുന്ന നിരവധി പദ്ധതികൾ വിശദീകരിക്കുകയും ചെയ്യുന്ന യാത്രയാണിത്. രാഷ്ട്രീകാര്യങ്ങളേക്കാൾ കൂടുതൽ ഭാവികേരളത്തെ കുറിച്ചുള്ള പദ്ധതികൾ ജനങ്ങൾക്ക് മുന്നിൽവെക്കുമെന്നും സതീശൻ പറ‍ഞ്ഞു. കാസർകോട് പുതുയു​ഗ യാത്രയ്ക്ക് മുമ്പ് മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി യുഡിഎഫിന്റെ കൈയിലുണ്ട്. ജിഎസ്ടിയിലൂടെ ഏറ്റവും കൂടുതൽ ഗുണം കിട്ടേണ്ട സംസ്ഥാനം കേരളമായിരുന്നു. എന്നാൽ നികുതിഘടന പുനഃസംഘടിപ്പിച്ചില്ല. ഭൂരിഭാഗം സംസ്ഥാനങ്ങളും അത് ചെയ്തിരുന്നു. സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കണം. സമ്പദ്ഘടനയെ ഉത്തേജിപ്പിച്ച് ഖജനാവ് നിറയ്ക്കുകയെന്നതാണ് യുഡിഎഫിന്റെ പ്രധാന പദ്ധതി.

കേരളം കണ്ട ഏറ്റവും ദുർബലമായ സർക്കാരാണിത്. കേരളത്തെ അപകടകരമായ നിലയിലേക്കെത്തിച്ച മോശം സർക്കാർ. ഒന്നാം പിണറായി സർക്കാരിനേക്കാൾ മോശമാണ് രണ്ടാം പിണറായി സർക്കാർ. ആദ്യ പിണറായി സർക്കാർ എന്തൊക്കെയോ ചെയ്യാൻ ശ്രമിക്കുകയെങ്കിലും ചെയ്തു. എന്നാൽ ഇത്തവണത്തെ സർക്കാർ ആരോഗ്യമേഖലയെയാകെ വെന്റിലേറ്ററിലാക്കി. വിദ്യാഭ്യാസ മേഖലയാകെ പ്രതിസന്ധിയിലാണ്. കാലഹരണപ്പെട്ട കോഴ്‌സുകളാണ് നൽകുന്നത്. കാർഷികമേഖല തകർന്നുകിടക്കുകയാണ്. ജനങ്ങൾ പ്രതിസന്ധിയിലാകുമ്പോൾ സർക്കാരിന്റെ സാന്നിധ്യമില്ല. സർക്കാരില്ലായ്മയാണ് ഈ സർക്കാരിന്റെ മുഖമുദ്ര. അത് യുഡിഎഫ് മാറ്റിയെടുക്കും.

സിപിഎം തെറ്റുതിരുത്തലിൽ അല്ല, കൂടുതൽ തെറ്റുകളിലേക്കാണ് പോകുന്നത്. ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാൻ പെടുന്ന പാട് കാണുന്നില്ലേ. അയ്യപ്പന്റെ സ്വർണം കട്ടവർക്കെതിരെ നടപടിയെടുത്തില്ല. ഒരു പാവപ്പെട്ട രക്തസാക്ഷിയുടെ ഫണ്ട് തട്ടിയെടുത്തെന്ന് വെളിപ്പെടുത്തിയ ആൾക്കെതിരെ നടപടിയെടുത്തു. കൂടുതൽ അഹങ്കാരത്തിലേക്കും തെറ്റിലേക്കും വഴുതിവീഴുകയാണ് അവർ. അവർ ഇടതുപക്ഷമല്ല, ഞങ്ങളാണ് ഇടതുപക്ഷം. നെഹ്‌റുവിയൻ ഇടതുപക്ഷം. അവർ തീവ്ര വലതുപക്ഷമാണ്. സംഘ്പരിവാർ ചെയ്യുന്നത് പോലെയാണ് അവർ ചെയ്യുന്നത്. അത് കേരളത്തിന് മനസിലായി. അതിനാൽ കമ്യൂണിസ്റ്റ് അനുഭാവികൾ ഉൾപ്പെടെ ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്യും.

പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയൻ ന്യൂനപക്ഷ പ്രീണനമാണ്. അത് കഴിഞ്ഞപ്പോൾ ഭൂരിക്ഷ പ്രണനമായി. ഡൽഹിയിൽ മുഖ്യമന്ത്രി മലപ്പുറത്തിനെതിരെ അഭിമുഖം കൊടുത്തു. സജി ചെറിയാനും എ.കെ ബാലനും മറ്റ് സിപിഎം നേതാക്കളും പറഞ്ഞത് നമ്മൾ കേട്ടു. തീവ്ര നിലപാടുള്ളവരോടാണ് ലീഗ് പൊരുതുന്നത്. അവർ വേണമെന്ന് മതേതര മനസുള്ളവരെല്ലാം ചിന്തിക്കുന്നു.

അതേസമയം, മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കോൺഗ്രസിൽ തർക്കമില്ലെന്നും സതീശൻ വ്യക്തമാക്കി. എല്ലാ നേതാക്കൾക്കും കൃത്യമായ ധാരണയുണ്ട്. യുഡിഎഫ് തിളക്കമാർന്ന വിജയം നേടും. ആകാൻ കഴിവുള്ള ഒരുപാടു പേരുണ്ട്. അതിലൊരാളെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കും. അതിന് കോൺഗ്രസിന് പരമ്പരാഗത രീതിയുണ്ട്. ആരാകണം മുഖ്യമന്ത്രിയെന്ന് ഇപ്പോൾ തീരുമാനിച്ചിട്ടില്ല. ഒരു വിഷയത്തിലും യുഡിഎഫിൽ അടിയില്ല, ഇനിയുണ്ടാവുകയുമില്ലെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

TAGS :

Next Story