പാലക്കാട്ടെ ഗർഭിണിയുടെ മരണം; സിസ്റ്റം തകരാറിന്റെ ഫലം, എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ആരും സര്‍ക്കാര്‍ ആശുപത്രിയില്‍ പോകരുത്: പി.വി അന്‍വര്‍
കേരളത്തിന്‍റെ ചരിത്രത്തിൽ ഇതുവരെയും ഇത്രയും മോശമായ ആരോഗ്യവകുപ്പ് ഉണ്ടായിട്ടില്ലെന്നും അൻവർ പ്രതികരിച്ചു

പാലക്കാട്: പട്ടാമ്പി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ഗര്‍ഭിണിയുടെ മരണത്തില്‍ മന്ത്രി എംബി രാജേഷും മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എയും എന്താണ് മൗനം പാലിക്കുന്നതെന്ന് പി.വി അന്‍വര്‍. സിസ്റ്റം തകരാറിന്റെ പരിണിതഫലമാണ് പട്ടാമ്പി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ഉണ്ടായതെന്നും അന്‍വര്‍ പറഞ്ഞു. മന്ത്രി എം.ബി രാജേഷിന്റെ മണ്ഡലമായ തൃത്താലയിലെ മേഴത്തൂർ സ്വദേശിനി നൗഷിദയാണ് മരിച്ചത്. ഇരുമണ്ഡലങ്ങളിലെയും ജനപ്രതിനിധികള്‍ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്താത്തതിനെ തുടര്‍ന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.
'കഴിഞ്ഞ നാല് വര്‍ഷങ്ങളായി ആരോഗ്യരംഗത്ത് നിരന്തരമായ ക്രമക്കേടുകള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കഴിഞ്ഞ ശസ്ത്രക്രിയക്കിടെ രണ്ട് സ്ത്രീകളുടെ വയറ്റില്‍ കത്രിക വെച്ചതിന്റെ വാര്‍ത്തകള്‍ നാം കണ്ടുകൊണ്ടിരിക്കുകയാണ്. ഇടതുകൈക്ക് ചെയ്യേണ്ട ശസ്ത്രക്രിയ വലതുകൈക്ക് ചെയ്ത് ഒരു കുട്ടിയുടെ ജീവിതം ആകെ നശിപ്പിക്കപ്പെട്ട നിലയിലാണുള്ളത്. കേരളത്തിന്റെ ചരിത്രത്തിലിത് വരെയും ഇത്രയും നിരുത്തരവാദപരമായ ആരോഗ്യരംഗം ഉണ്ടായിട്ടില്ല. ആശുപത്രിയില്‍ മരുന്നില്ല, മതിയായ ഉപകരണങ്ങളില്ല, വിതരണക്കാര്‍ക്ക് കോടിക്കണക്കിന് രൂപ കൊടുക്കേണ്ട അവസ്ഥയാണുള്ളത്. ജനങ്ങളുടെ കാര്യം ശ്രദ്ധിക്കേണ്ട സര്‍ക്കാര്‍ ഈ ഭാഗങ്ങളിലേക്ക് തിരിഞ്ഞുനോക്കാതെ വാര്‍ഷികം നടത്തിക്കൊണ്ടിരിക്കുകയാണ്. സിസ്റ്റം തകരാറിലാണെന്നതിന്റെ പരിണിതഫലമാണ് ഇന്ന് കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ബാക്കിയാണ് പട്ടാമ്പിയില്‍ സംഭവിച്ചിട്ടുള്ളത്. എന്തെങ്കിലും വഴിയുണ്ടെങ്കില്‍ ആരും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകരുതെന്നാണ് പറയാനുള്ളത്'. അന്‍വര്‍ പറഞ്ഞു.
'ആരോഗ്യസംവിധാനത്തിന്റെ വീഴ്ച മൂലം തൃത്താല മണ്ഡലത്തിലെ ഒരു സ്ത്രീ മരണപ്പെടുമ്പോള്‍ അതില്‍ നടപടിക്കായി ശബ്ദമുയര്‍ത്തേണ്ട ഉത്തരവാദിത്തം ഇവിടെയുള്ള മന്ത്രിമാര്‍ക്കുണ്ട്. ഈ വിഷയത്തില്‍ ഇതുവരെയും എംഎല്‍എ പ്രതികരിച്ചിട്ടില്ല. എല്ലാത്തിലും അഭിപ്രായം പറയുന്ന മുഹമ്മദ് മുഹ്‌സിനും എം.ബി രാജേഷും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ആ കുടുംബത്തിന് എത്രയും വേഗം അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കേണ്ടതുണ്ട്'. അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തൃത്താല മേഴത്തൂര്‍ സ്വദേശിനി നൗഷിദയാണ് വെള്ളിയാഴ്ച മരിച്ചത്. ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു ഇവര്‍. ഫെബ്രുവരി 16 മുതല്‍ ഇവര്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി അഡ്മിറ്റായിരുന്നു. 20ന് രാവിലെ കുഴഞ്ഞുവീണ നൗഷിദയെ വിദഗ്ധ ചികിത്സയ്ക്കായി വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Adjust Story Font
16

