പി.വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ ബാധിക്കില്ല: അടൂര്‍ പ്രകാശ്
'അൻവർ-രാഹുൽ കൂടിക്കാഴ്ച വ്യക്തിപരം'

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പി.വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിനെ ബാധിക്കില്ലെന്ന് യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശ്. അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിനെയായിരിക്കും ബാധിക്കുകയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വലിയ ഭൂരിപകക്ഷത്തിൽ വിജയിക്കും. പി.വി.അൻവറിന്റെ കാര്യത്തിൽ നാമനിർദേശം പിൻവലിക്കാനുള്ള അവസാനതീയതി വരെ കാത്തിരിക്കുമെന്നും അൻവറെന്ന അധ്യായം അടച്ചു എന്ന് പറഞ്ഞത് സതീശന്റെ അഭിപ്രായമാണെന്നും അടൂർ പ്രകാശ് പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ-പി.വി അന്‍വര്‍ കൂടിക്കാഴ്ച മഹാപാതകമായി കാണുന്നില്ലെന്ന് അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. 'ഞങ്ങൾ പല ആളുകളെയും കാണുന്നുണ്ട്. അൻവറിനെതിരെ യുഡിഎഫ് വാതിലിടച്ചു കുറ്റിയിട്ടു എന്ന് മാധ്യമങ്ങളാണ് പറയുന്നത്. നിലമ്പൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിൽ യുഡിഎഫിന് ഒരുഭയപ്പാടും ഇല്ല. നോമിനേഷൻ തീയതി നാളെയാണ്. അതിന് ശേഷം കൂടുതൽ കാര്യം പ്രതികരിക്കാം.ആരുടെയും സഹായമില്ലാതെ യുഡിഎഫ് വന്‍വിജയം നേടും' എന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായി പി.വി അൻവർ മത്സരിക്കുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. നാളെ സ്ഥാനാർഥിയായി നോമിനേഷൻ നൽകും. 'വി.ഡി സതീശൻ്റെ കാൽ നക്കി മുന്നോട്ട് പോകാൻ ഞാനില്ല. പോരാടി മരിക്കാനാണ് വിധിയെങ്കിൽ അതിനും തയ്യാറാണ്. നിലമ്പൂരിലെ ജനങ്ങൾ എന്നെ കൈ വിട്ടാൽ ഞാൻ ഉണ്ടാകും എന്ന് പ്രതീക്ഷ ഇല്ല. ഞങ്ങള്‍ ഒറ്റക്ക് മത്സരിച്ച് നേടുന്ന വോട്ടാണ് ആൻ്റി പിണറായി വോട്ട്. ജയിക്കാനാണ് മത്സരിക്കുന്നത്.തെരഞ്ഞെടുപ്പിന് ഇല്ലെന്ന് പറഞ്ഞിരുന്നതാണ് ഞങ്ങള്‍,എന്നാല്‍ ഞങ്ങള്‍ക്ക് മുന്നില്‍ വാതിലടച്ചുവെന്ന് സതീശന്‍ പറഞ്ഞു. നിലമ്പൂരിലെ ഓരോ വോട്ടറും സ്ഥാനാർഥിയാണ്' എന്നായിരുന്നു അൻവർ പറഞ്ഞിരുന്നത്.
Adjust Story Font
16

