'വോട്ടെണ്ണിക്കഴിഞ്ഞാൽ ഷൗക്കത്തിന് കഥയെഴുതാനും സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാം, ഞാൻ നിയമസഭയിലേക്കും പോകും'; പി.വി അൻവർ
75000 ത്തിന് മുകളിൽ വോട്ട് തനിക്ക് ലഭിക്കുമെന്നും അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂരിൽ വോട്ടെണ്ണിക്കഴിഞ്ഞാൽ ആര്യാടൻ ഷൗക്കത്തിന് കഥയെഴുതാനും എം.സ്വരാജിന് സെക്രട്ടറിയേറ്റിലേക്കും പോകാമെന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി അൻവർ. ഞാൻ നിയമസഭയിലേക്ക് പോകും. രാഷ്ട്രീയം പറയാതെ സിനിമ ഡയലോഗാണ് യുഡിഎഫ് സ്ഥാനാർഥി മണ്ഡലത്തിൽ പറഞ്ഞത്. ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചുവെന്നും അൻവർ പറഞ്ഞു.
'എൽഡിഎഫ് ൽ നിന്ന് 25 ശതമാനം വോട്ട് എനിക്ക് ലഭിക്കും. യുഡിഎഫ് ൽ നിന്ന് 35 ശതമാനം വോട്ടും ലഭിക്കും.75000 ത്തിന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. ഇത് ആത്മവിശ്വാസമല്ല, യാഥാർത്ഥ്യമാണ്. 2016 ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ ഞാനാണ് ലീഡ് ചെയ്തത്.കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം'..- പി.വി അൻവർ പറഞ്ഞു.
സത്യപ്രതിജ്ഞചെയ്യാൻ പോകുന്നത് നിലമ്പൂരിലെ ആയിരക്കണക്കിന് ആളുകളുമായി കാൽനടയായിട്ടായിരിക്കും. ഒരാഴ്ചയെടുത്താകും നടന്നു പോകുക.അത് സംഭവിക്കും.അമിതമായല്ല, ആത്മവിശ്വാസമാണിത്.ജനങ്ങളെ എനിക്കും,എന്നെ ജനങ്ങള്‍ക്കും അറിയുന്നതുകൊണ്ടാണ്. അന്‍വര്‍ പറഞ്ഞു.
അതേസമയം, നിലമ്പൂരില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.ആദ്യമണിക്കൂറിൽ 4.5 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്.മഴയെയും അവഗണിച്ചാണ് വോട്ടർമാർ വോട്ട് ചെയ്യാനെത്തുന്നത്. എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജ് മതീരി ജിഎൽപി സ്കൂളിൽ എത്തി വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്. യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷം വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു.
പ്രധാന മുന്നണി സ്ഥാനാർഥിയടക്കം 10സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.മെയ് 25നായിരുന്നു നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പി വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേയ്ക്കായിരുന്നു നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Adjust Story Font
16

