Quantcast

പ്രതികളെ കസ്റ്റഡിയിലെടുത്തത് തന്റെ വാഹനത്തിൽ നിന്നാണെന്ന മീഡിയവൺ വാർത്ത സ്ഥിരീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

''എന്റെ വാഹനം നാട്ടിലെ എല്ലാ യൂത്ത് കോൺഗ്രസുകാർക്കും വേണ്ടിയാണ്, ആ വാഹനത്തിൽ ഏത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കയറും''

MediaOne Logo

Web Desk

  • Updated:

    2023-11-23 04:00:01.0

Published:

23 Nov 2023 3:57 AM GMT

Rahul Mamkootathil
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിലെ പ്രതികളെ കസ്റ്റഡിയിലെടുത്തത് തന്റെ വാഹനത്തിൽ നിന്നെന്ന മീഡിയവൺ വാർത്ത സ്ഥിരീകരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ.

''അവരെ കസ്റ്റഡിയിൽ എടുക്കുമ്പോൾ ഒരു നോട്ടീസ് പോലും നൽകിയിരുന്നില്ല. അന്വേഷണം തന്നിലേക്ക് എത്തിക്കാൻ ഗൂഢാലോചന നടക്കുന്നുവെന്നും കേസിന് പിന്നിൽ സിപിഎം - ബിജെപി കൂട്ടുകെട്ടാണെന്നും രാഹുൽ ആരോപിച്ചു.

''കേസുമായി ബന്ധപ്പെട്ട് നീതിയുക്തമായ അന്വേഷണം നടക്കട്ടെ, അവർ എന്റെ കാറിൽ യാത്ര ചെയ്യുന്ന സമയത്ത് കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടോ? അവർക്കെതിരെ നോട്ടീസ് കൊടുത്തിട്ടുണ്ടോ, എന്റെ വാഹനം നാട്ടിലെ എല്ലാ യൂത്ത് കോൺഗ്രസുകാർക്കും വേണ്ടിയാണ്, ആ വാഹനത്തിൽ ഏത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും കയറും''- രാഹുല്‍ പറഞ്ഞു.

അതേസമയം യൂത്ത് കോൺഗ്രസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കോടതി നടപടികൾ ഇന്ന് ആരംഭിക്കും. ഇന്നലെ ഇടക്കാല ജാമ്യം ലഭിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികൾ ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാകും.

നടൻ അജിത്തിന്റെ ഫോട്ടോ ഉപയോഗിച്ചും വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയെന്ന് പൊലീസ്. പ്രതി അഭി വിക്രത്തിന്റെ ഫോണിലാണ് തിരിച്ചറിയല്‍ കാര്‍‍ഡ് കണ്ടെത്തിയത്. പ്രതികൾ പിടിയിലായത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ നിന്നാണെന്ന തെളിയിക്കുന്ന നിർണായക വിവരങ്ങൾ മീഡിയവണിന് ലഭിച്ചിരുന്നു.

തിരുവനന്തപുരത്ത് നിന്നാണ് ഒന്നും രണ്ടും പ്രതികളായ ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർ പൊലീസിന്റെ പിടിയിലാകുന്നത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് KL 26 L 3030 എന്ന കാറിൽ നിന്നും ഇവരെ പൊലീസ് പിടികൂടിയത്. ഈ കാർ രാഹുൽ ബി.ആർ എന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന വിവരങ്ങളാണ് മീഡിയവണിന് ലഭിച്ചത്.

ഇതേ കാറിനൊപ്പം നിൽക്കുന്ന ചിത്രം രാഹുൽ മുമ്പ് ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. ഇതടക്കമുള്ള തെളിവുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച രാഹുലിനോട് മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നോട്ടീസ് നൽകിയത്. ഈ സമയത്തിനുള്ളിൽ നാല് പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് ആലോചിക്കുന്നത്.

TAGS :

Next Story