വോട്ടർ പട്ടികയിലെ ക്രമക്കേടും രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തലും; ദേശാഭിമാനിക്ക് വെറും ആരോപണം വോട്ട് മോഷണം എന്ന് ഗണശക്തി
മുഖ്യധാര പത്രങ്ങൾക്കൊപ്പം സിപിഎം ബംഗാൾ ഘടകത്തിന്റെ മുഖപത്രമായ ഗണശക്തിയും ലീഡ് വാർത്തയാക്കിയപ്പോൾ ദേശാഭിമാനി വാർത്ത അപ്രസക്തമായും ദുർബലമായ തലക്കെട്ടിലുമാണ് വാർത്ത നൽകിയതെന്നാണ് വിമർശനം

കോഴിക്കോട്: വോട്ടർപട്ടികയിലെ ക്രമക്കേടുകളെ പറ്റി ഇന്നലെ രാഹുൽ ഗാന്ധി പുറത്തുവിട്ട വെളിപ്പെടുത്തലുകൾ രാജ്യത്തെ ഞെട്ടിച്ചിരുന്നു. ഒരു ലക്ഷത്തിലധികം വ്യാജ വോട്ടുകൾ വോട്ടർപട്ടികയിൽ തിരുകി കയറ്റിയതിന്റെ തെളിവുകൾ നിരത്തി പ്രതിപക്ഷ നേതാവ് നടത്തിയ വാർത്താസമ്മേളനം വലിയ ചർച്ചക്കാണ് തുടക്കം കുറിച്ചത്. ഇന്നിറങ്ങിയ മുഖ്യധാര ദേശീയ, പ്രാദേശിക പത്രങ്ങൾ ലീഡ് വാർത്തയായാണ് രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത്. വിശദമായ വാർത്തകളും മറ്റു പത്രങ്ങൾ ഉൾപേജുകളിൽ നൽകിയിട്ടുണ്ട്.
സിപിഎം ബംഗാൾ ഘടകത്തിന്റെ മുഖപത്രമായ ഗണശക്തിയുടെ ലീഡ് വാർത്തയും രാഹുലിന്റെ വെളിപ്പെടുത്തലാണ്. രാഹുൽ ഗാന്ധിയുടെ ചിത്രമടക്കം പ്രസിദ്ധീകരിച്ച വാർത്തയുടെ തലക്കെട്ട് ‘വോട്ട് മോഷണം, തട്ടിപ്പുകൾ എണ്ണിപ്പറഞ്ഞ് രാഹുൽ’ എന്നതായിരുന്നു.
എന്നാൽ കേരളഘടകത്തിന്റെ മുഖപത്രമായ ദേശാഭിമാനി ‘തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണവുമായി രാഹുൽ’എന്ന ദുർബലമായ തലക്കെട്ടിലാണ് വാർത്ത അവതരിപ്പിച്ചിരിക്കുന്നത്. അതും ഒന്നാം പേജിന്റെ രണ്ടാം പകുതിയിൽ മൂന്ന് കോളത്തിൽ വാർത്ത ഒതുക്കുകയും ചെയ്തു. രാഹുലിന്റെ വെളിപ്പെടുത്തൽ ജന്മഭൂമിയാണ് മലയാള പത്രങ്ങളിൽ പ്രധാന വാർത്തയാക്കാത്ത മറ്റൊരു പത്രം. വാർത്ത ഒതുക്കിയതിൽ വ്യാപകവിമർശനമാണ് ദേശാഭിമാനിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
Adjust Story Font
16

