രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ പുരോഗതിയില്ല
ഇരകളായ യുവതികളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന കേസിൻറെ അന്വേഷണത്തിൽ കാര്യമായ പുരോഗതി കൈവരിക്കാനാവാതെ ക്രൈംബ്രാഞ്ച്. ഇരകളായ യുവതികളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. മൂന്നാം കക്ഷികളായ പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കാൻ മാത്രമാണ് ക്രൈംബ്രാഞ്ചിന് ഇതുവരെയും സാധിച്ചിട്ടുള്ളത്.
നടി റിനിയുടെ വെളിപ്പെടുത്തൽ, ഗർഭഛിദ്രം നടത്താൻ യുവതിയെ പ്രേരിപ്പിക്കുന്ന മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിനും ബാലാവകാശ കമ്മീഷനും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള ക്രൈംബ്രാഞ്ച് തീരുമാനം. കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസങ്ങളായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. ഇരയാക്കപ്പെട്ട യുവതികളുടെ മൊഴിയെടുത്ത് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിട്ടത്.
എന്നാൽ മൊഴി നൽകാൻ യുവതികൾ തയാറായിട്ടില്ലെന്നാണ് വിവരം. കേസുമായി മുന്നോട്ട് പോകാനുള്ള താൽപര്യക്കുറവും അടുത്ത ബന്ധമുള്ളവരോട് യുവതികൾ പങ്കുവെച്ചതായും വിവരമുണ്ട്. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച റിനിക്കും ആവന്തികയ്ക്കും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല. ഈ സാഹചര്യത്തിൽ സംഭവവുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും ക്രൈംബ്രാഞ്ചിന്.
ആരോപണത്തിന് പിന്നാലെ രാഹുലിനെ ആദ്യം തള്ളിയ കോൺഗ്രസ് നേതൃത്വം ഇപ്പോൾ പ്രതിരോധം തീർക്കുകയാണ്. ഇരയാക്കപ്പെട്ടവരാരും രംഗത്ത് വരാത്തതാണ് കോൺഗ്രസ് ഉയർത്തിക്കാട്ടുന്നതും.
Adjust Story Font
16

