'അയ്യപ്പ സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടി, ഇപ്പോൾ തട്ടിപ്പുകളിലൂടെ നല്ല പ്രശസ്തി കിട്ടി': രമേശ് ചെന്നിത്തല
നടന്നത് വൻ ക്രമക്കേടാണെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് ഉയർന്നു വരുന്ന ആരോപണങ്ങൾ എല്ലാ ഭക്തരെയും വേദനിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല. സംഗമം നടത്തിയത് ലോക പ്രശസ്തിക്ക് വേണ്ടിയാണ്. എന്നാൽ അവിടെ നടന്ന തട്ടിപ്പുകളിലൂടെ ഇപ്പോൾ നല്ല പ്രശസ്തി കിട്ടിയിട്ടുണ്ടെന്നും ചെന്നിത്തല പരിഹസിച്ചു.
നടന്നത് വൻ ക്രമക്കേടാണ്. ശരിയായ അന്വേഷണം നടന്നാൽ പലരും ജയിലിൽ പോകേണ്ടിവരും. ഏഴു കോടി രൂപയുടെ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന് ശേഷമാണ് സ്പോൺസർമാരെ തേടി നടക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണം. യുവതി പ്രവേശനത്തെ തുടർന്ന് തുടങ്ങിയ പ്രശ്നങ്ങളാണ്. തെരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്കരിക്കും എന്നറിഞ്ഞിട്ടാണ് ഈ ജോലിയെല്ലാമെന്നും ചെന്നിത്തല.
അതേസമയം, തെരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗം ഈ മാസം 16ന് രാവിലെ 9.30ന് കെപിസിസിയിൽ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ അന്ന് ചർച്ച ചെയ്യും. അധികാരത്തിൽ വരിക എന്നത് മാത്രമല്ല പുതിയ കേരളം സൃഷ്ടിക്കുകയാണ് ലക്ഷ്യം. എല്ലാവരെയും ഒരുമിപ്പിച്ച് നിർത്തി മുന്നോട്ടുപോകും. എംപിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡാണ് തീരുമാനമെടുക്കുക. വിജയസാധ്യത നോക്കിയാണ് സ്ഥാനാർഥികളെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കിട്ടിയതിൽ നിന്ന് എത്ര കോടി ചെലവഴിച്ചാലും ജനങ്ങൾക്ക് സർക്കാരിനെ മടുത്തു. സച്ചിദാനന്ദൻ പറഞ്ഞത് പൊതുജനങ്ങളുടെ അഭിപ്രായം. സി.ദിവാകരനെ മന്ത്രി ജി. ആർ അനിൽ അധിക്ഷേപിച്ചത് മ്ലേച്ഛകരമെന്നും അനിൽ ജനിക്കും മുമ്പ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയയാളാണ് സി. ദിവാകരനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Adjust Story Font
16

