പിഎം ശ്രീ: കേരളത്തെ ആർഎസ്എസിന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതുസർക്കാറിന് മാപ്പില്ല: റസാഖ് പാലേരി
സംഘ്പരിവാറിനെ ആശയപരമായും പ്രയോഗികമായും പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പരാജയം കൂടുതൽ വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു

തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ ശക്തമായ എതിർപ്പിനെ മറികടന്ന് ആർഎസ്എസ് പദ്ധതിയായ പിഎം ശ്രീയിൽ ഒപ്പ് വെക്കാനുള്ള പിണറായി സർക്കാരിന്റെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംഘ്പരിവാറിനെ ആശയപരമായും പ്രയോഗികമായും പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ പരാജയം കൂടുതൽ വ്യക്തമാക്കപ്പെട്ടിരിക്കുകയാണെന്നും റസാഖ് പാലേരി പറഞ്ഞു.
ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വിഹിതങ്ങൾ വെട്ടിക്കുറച്ചു അവിടുത്തെ ജനങ്ങളെ ശിക്ഷിക്കുന്നത് ബിജെപി യുടെ ഭരണനയമായി മാറിയിരിക്കുകയാണ്. സർവമേഖലയിലും സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനും വെട്ടിച്ചുരുക്കാനുമാണ് ബിജെപി ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും ഒരു കേന്ദ്രസർക്കാർ, സംസ്ഥാനങ്ങളുടെ മേൽ സാമ്പത്തിക ഉപരോധ മോഡലിൽ നയങ്ങൾ സ്വീകരിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്നും റസാഖ് പാലേരി പറഞ്ഞു.
സംഘ്പരിവാറിനോടുള്ള ഒത്തുതീർപ്പുകൾ അതിന്റെ മുമ്പിൽ കീഴടങ്ങുന്നതിന് തുല്യമാണെന്ന് ഇടതുപക്ഷം മനസ്സിലാക്കണമെന്നും ആർഎസ്എസിനെതിരായ പ്രതിരോധം കേവലം പാർട്ടി സമ്മേളനങ്ങളിലെ പ്രമേയങ്ങളിലും പഠനക്ലാസുകളിലും മാത്രം ഒതുക്കേണ്ടതല്ലെന്ന് സിപിഎം മനസ്സിലാക്കണമെന്നും റസാഖ് പാലേരി ഓർമിപ്പിച്ചു. സംഘ് വിരുദ്ധ-മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തെ, സംസ്ഥാനം ഭരിക്കുന്ന സർക്കാർ തന്നെ ഒറ്റു കൊടുക്കുകയാണ്. കേരളത്തെ ആർഎസ്എസിന് പണയപ്പെടുത്താൻ കൈയൊപ്പിട്ട ഇടതുസർക്കാറിന് കേരളീയ സമൂഹം മാപ്പ് തരില്ലെന്നും റസാഖ് പാലേരി കൂട്ടിച്ചേർത്തു.
Adjust Story Font
16

