ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠ; മൊഴി നൽകാൻ തയ്യാറെന്ന് മോഹൻലാലും സുരേഷ് ഗോപിയും
ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തിന്‍റെ ഭാഗമായി സ്പോൺസർമാരായ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി. ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
നാണയങ്ങളായി സ്വർണം നൽകിയെന്ന് ഇവർ സ്ഥിരീകരിച്ചു. സ്വർണത്തിന്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി നൽകാൻ തയാറാണെന്ന് മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു. കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തും. സ്വര്‍ണം സംഭാവനയായി നൽകിയ 27 പേരുടെ മൊഴിയാണ് വിജിലന്‍സ് രേഖപ്പെടുത്തുന്നത്.
പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആയിരിക്കെയാണ് ശബരിമലയിലെ കൊടിമരത്തിന്‍റെ നിർമാണവും വാജി വാഹനം തന്ത്രിക്ക് കൊടുത്തുവിടുകയും ചെയ്തത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് വിരുദ്ധമായിട്ടായിരുന്നു വാജി വാഹനത്തിന്‍റെ കൈമാറ്റം. ശബരിമലയിൽ നിന്ന് കൊണ്ടുപോയ വാജി വാഹനം തന്നെയാണോ തിരികെ എത്തിച്ചത് എന്നാണ് എസ്ഐടി പരിശോധിക്കുന്നത്.
കൊടിമരത്തിന്‍റെ നിർമാണത്തിന് വൻതോതിൽ പണം പിരിച്ചതായും സംശയമുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
Adjust Story Font
16

