ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹരജി: സുപ്രധാന തീരുമാനങ്ങളുമായി സുപ്രിംകോടതി
കേസിൽ മുതിർന്ന അഭിഭാഷകൻ കെ.പരമേശ്വറിനെ അമിക്കസ് ക്യൂറിയായി നിയമിച്ചു

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തിലെ പുനഃപരിശോധനാ ഹരജിയിൽ സുപ്രധാന തീരുമാനങ്ങളുമായി സുപ്രിംകോടതി. ഏപ്രിൽ ഏഴ് മുതല്‍ വാദം കേള്‍ക്കും. മാര്‍ച്ച് 14ന് മുന്‍പ് വാദങ്ങള്‍ എഴുതി നല്‍കാനും ഹരജിക്കാർക്ക് നിർദേശം. കേസിൽ മുതിർന്ന അഭിഭാഷകൻ കെ.പരമേശ്വറിനെ അമിക്കസ്ക്യൂറിയായും നിയമിച്ചു.
അതേസമയം, പുനഃപരിശോധനാ ഹരജി നിലനില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാർ കോടതിയെ അറിയിച്ചു. അഞ്ച് മതങ്ങളിലെ വിഷയങ്ങളാണ് ഒന്‍പതംഗ ബെഞ്ച് പരിഗണിക്കുക. റഫറന്‍സിനുള്ള ചോദ്യങ്ങള്‍ സുപ്രിംകോടതി തയ്യാറാക്കും. വാദങ്ങള്‍ ക്രോഡീകരിക്കാന്‍ നോഡല്‍ അഭിഭാഷകരെയും കോടതി നിയോഗിച്ചു.
പുനഃപരിശോധനാ ഹര്‍ജികളെ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ എതിര്‍ക്കുകയായിരുന്നു എന്ന നിലപാട് ,സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത അറിയിച്ചു.
എഴുതി നല്‍കിയ വാദങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ റഫറന്‍സില്‍ ഉള്‍പ്പെടുത്തണോ എന്ന് സുപ്രിംകോടതി പിന്നീട് തീരുമാനിക്കും. ഏപ്രില്‍ 7, 8, 9 തീയതികളില്‍ പുനപരിശോധനാ ഹരജിക്കാരുടെ വാദം കേള്‍ക്കും. ഏപ്രില്‍ 14, 15, 16 തീയതികളില്‍ സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്നവരുടെ വാദമാണ്. ഏപ്രില്‍ 21നും 22നും അമികസ് ക്യൂറിയുടെയും വാദം നടക്കും. ഹരജിക്കാരുടെ അവസാനഘട്ട വാദവും കേള്‍ക്കും. ഏപ്രില്‍ 22ന് തന്നെ വാദം കേൾക്കൽ പൂര്‍ത്തിയാക്കും. കക്ഷികൾ സമയക്രമം പാലിച്ച് വാദംപൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യവും സ്‌ത്രീഅവകാശങ്ങളും എന്ന സങ്കീർണമായ വിഷയം ,ചുരുങ്ങിയകാലത്തിനുള്ളിൽ വാദം കേട്ട് വിധിപറയാനാണ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനം. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുന്ന മാസമാണ് ഏപ്രിൽ. സുപ്രിം കോടതിയിൽ വാദം മുറുകുന്നത് ഈ സമത്ത് തന്നെയാകും എന്ന പ്രത്യേകതകൂടി ശബരിമല കേസിനുണ്ട്.
Adjust Story Font
16

