പാടശേഖരത്തിലേക്ക് വെള്ളം ലഭിക്കുന്നില്ല; പ്രതിസന്ധിയിലായി തൃശൂർ ജില്ലയിലെ നെൽകർഷകർ
വെള്ളം ലഭിക്കാതായതോടെ പാടശേഖരങ്ങൾ കരിഞ്ഞ് ഉണങ്ങി

തൃശൂർ: പാടശേഖരത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ തൃശൂർ ജില്ലയിലെ നെൽകർഷകർ പ്രതിസന്ധിയിൽ. അരിമ്പൂർ കൊടയാട്ടി, അന്തിക്കാട് മേഖലയിലെ പാടശേഖരങ്ങളിലെ കൃഷിയാണ് ജലക്ഷാമത്തെ തുടർന്ന് നാശത്തിന്റെ വക്കിലെത്തിയത്. പ്രതിഷേധത്തിനൊടുവിൽ കൃഷി വകുപ്പ് പ്രശ്നത്തിൽ ഇടപെട്ടെങ്കിലും പ്രശ്നപരിഹാരം സാധ്യമായിട്ടില്ലെന്നാണ് കർഷകരുടെ പരാതി.
തടയണ നിർമാണത്തിന്റെ പേര് പറഞ്ഞാണ് തൃശൂരിലെ പ്രധാനപാടശ്ശേഖരങ്ങളിലേക്കുള്ള വെള്ളമൊഴുക്ക് ഇറിഗേഷൻ വകുപ്പ് തടഞ്ഞത്. രണ്ടാഴ്ചയോളം വെള്ളം ലഭിക്കാതായതോടെ പാടശേഖരങ്ങൾ കരിഞ്ഞ് ഉണങ്ങി. ഒടുവിൽ പ്രതിഷേധത്തെ തുടർന്ന് കൃഷി വകുപ്പ് പ്രശ്നത്തിൽ ഇടപെട്ടു. ഭാഗീകമായി വെള്ളം ലഭിച്ചുവെങ്കിലും ഇതുകൊണ്ടും പ്രയോജനം ലഭിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
അരിമ്പൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന വിളക്കുമാടം തോട്ടുപുര, കൊടയാട്ടി, അന്തിക്കാട് എന്നിവിടങ്ങളിലായി 2400 ഏക്കറിലധികം സ്ഥലത്താണ് നെൽകൃഷി നടത്തുന്നത്. 80 ദിവസത്തോളം പ്രായമെത്തിയ നെൽ ചെടികൾ വിളവെടുക്കാൻ ഇനിയും സമയം വേണം. എന്നാൽ ഇവിടേക്കെത്തുന്ന വെള്ളം താറാവ് കർഷകർ കൂടി ഉപയോഗിച്ച് തുടങ്ങിയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും കർഷകർ പറയുന്നു.
നെൽ കൃഷി ബുദ്ധിമുട്ടിക്കുന്ന വിധം വെള്ളം ഉപയോഗിക്കാൻ പാടില്ലെന്ന് നിർദേശങ്ങളുള്ളതാണ്. എന്നാൽ ഇതു പാലിക്കാൻ താറാവ് കർഷകർ തയാറാകുന്നില്ല. മേഖലയിൽ നെൽകൃഷിക്കൊപ്പം താറാവ് കൃഷിയും വ്യാപമായതിനാൽ എല്ലാവർക്കും ജലലഭ്യത ഉറപ്പു വരുത്തണം. വരാനിരിക്കുന്ന വേനൽ കാലം മുൻ നിർത്തി ബന്ധപ്പെട്ട വകുപ്പുകൾ പ്രശ്നത്തിൽ ഇടപെടണം എന്നും കർഷകർ ആവശ്യപ്പെടുന്നു.
Adjust Story Font
16

