കോര്‍പറേഷനിലെ തെരഞ്ഞെടുപ്പ് പരാജയം; അതൃപ്തി പരസ്യമാക്കി മുന്നണി വിടാൻ ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി
മുന്നണി വിടണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു

കോഴിക്കോട്: കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ അതൃപ്തി പരസ്യമാക്കി ആര്‍ജെഡി കോഴിക്കോട് ജില്ലാ കമ്മിറ്റി. മുന്നണി വിടണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. എല്‍ഡിഎഫിന്റെ വികസന മുന്നേറ്റജാഥയുമായി സഹകരിക്കില്ല. തോല്‍വിയില്‍ അഞ്ച് പേര്‍ക്കെതിരെ പരാതി നല്‍കിയിട്ടും സിപിഎം അവഗണിച്ചെന്നും ആര്‍ജെഡി ജില്ലാ നേതൃത്വം വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് തൊട്ടുപിന്നാലെയാണ് മുന്നണിക്കകത്തെ അസ്വസ്ഥതകളുടെ തുടക്കം. ശേഷം, സിപിഎം ജില്ലാ നേതൃത്വവും സംസ്ഥാന നേതൃത്വവുമായും ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങള്‍ ഉന്നയിച്ചെങ്കിലും അക്കാര്യങ്ങളിലൊന്നും അര്‍ഹിച്ച പരിഗണ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുന്നണി വിടാനുള്ള തീരുമാനം.
പ്രധാനമായും എല്‍ഡിഎഫ് മുന്നണിയോടൊപ്പം ഇനി തുടരാനാവില്ലെന്നും മുന്നണി വിടാനുള്ള ആവശ്യം അര്‍ഹിച്ച രീതിയില്‍ പരിഗണിച്ചില്ലെങ്കില്‍ കോഴിക്കോട് കോര്‍പറേഷനിലെ ആര്‍ജെഡി സ്വതന്ത്രമായി മുന്നോട്ടുപോകുമെന്നുമാണ് സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്.
പ്രധാനമായും, തദ്ദേശ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി മത്സരിച്ചിരുന്ന അഞ്ചില്‍ നാലിടത്തും തങ്ങളെ തോല്‍പ്പിക്കാനായി സിപിഎം വോട്ട് മറിച്ചുവെന്നാണ് ആര്‍ജെഡിയുടെ ആക്ഷേപം. ഇതിനായി സിപിഎം നേതാക്കള്‍ വീടുകള്‍ കേറി പ്രചാരണം നടത്തിയെന്നും ആരോപണമുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സിപിഎം ഏരിയ കമ്മിറ്റിയംഗം അനീഷ്, ലോക്കല്‍ കമ്മിറ്റിയംഗം ഷീബ, സി.ടി പ്രേമന്‍, ദീപ്തി എന്നിവര്‍ക്കെതിരെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ജെഡിയുടെ മുന്നണി വിടാനുള്ള തീരുമാനം.
Adjust Story Font
16

