ശബരിമല വിവാദം പ്രതീക്ഷിച്ചതിലും കൂടുതൽ തിരിച്ചടിച്ചു; ബിനോയ് വിശ്വം
തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു

തിരുവനന്തപുരം: ശബരിമല വിവാദം പ്രതീക്ഷിച്ചതിലും കൂടുതൽ തിരിച്ചടിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിലെ അടിയൊഴുക്കുകൾ കണ്ടെത്തുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു .
ബിജെപി യുമായി സർക്കാരിന് ബന്ധമുണ്ടെന്ന് ന്യൂനപക്ഷങ്ങൾ കരുതി . ഒപ്പമുണ്ടായിരുന്ന ന്യൂനപക്ഷ വോട്ടുകൾ നഷ്ടപ്പെട്ടത് ദൗർഭാഗ്യകരമാണ്. കൂട്ടായി തിരുത്തി എൽഡിഎഫ് തിരിച്ചുവരുമെന്നും ബിനോയ് വിശ്വം ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
പ്രതീക്ഷിക്കാത്ത തിരിച്ചടിയുണ്ടായെന്ന് ബിനോയ് വിശ്വം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാ സാഹചര്യവും പരിശോധിക്കും. തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും. ആത്മാർഥമായി പരിശോധിക്കും. നിയമസഭയിലേക്ക് ഇനി കുറച്ച് കാലമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല പ്രചാരണം എൽഡിഎഫിന് തിരിച്ചടിയായെന്ന് പി. സന്തോഷ് കുമാർ എംപിയും പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിന് ലഭിച്ചില്ല എന്നത് വസ്തുതയാണ്. വാസുവിനെയും പത്മകുമാറിനെയും ഇടത് നേതാക്കളായി താൻ കാണുന്നില്ല. ബിജെപി-എൽഡിഎഫ് അന്തർധാര തുടക്കത്തിൽ പ്രചരിച്ചെങ്കിലും ജനങ്ങൾ അത് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു. കൊല്ലത്തും തിരുവനന്തപുരത്തും ആണ് അപ്രതീക്ഷിത പരാജയം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ ശബരിമല തിരിച്ചടിയായി എന്ന് വിലയിരുത്തിയിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ പരഞ്ഞു. തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. 2010ൽ ഇതിനെക്കാൾ തോൽവിയായിരുന്നു. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടായി. എന്തുകൊണ്ട് ജനങ്ങളിൽ നിന്ന് ഇങ്ങനെയൊരു പ്രതികരണം ഉണ്ടായി എന്നത് പരിശോധിക്കും. തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം വൈകിയെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ സന്തോഷമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് പ്രതികരിച്ചു. കോൺഗ്രസ് ഇത് നേരത്തെ പറഞ്ഞതാണ്. അന്വേഷണസംഘത്തിനുമേൽ ഇപ്പോഴും സർക്കാരിന്‍റെ നിയന്ത്രണമുണ്ട്. വമ്പന്മാർ പിടിയിലാകാൻ ഉണ്ടെന്ന് കോടതി തന്നെ പറഞ്ഞതാണ് . എന്നാൽ അന്വേഷണസംഘം മടിച്ചു നിൽക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
Adjust Story Font
16

