Quantcast

ശബരിമല സ്വർണക്കൊള്ള: പിന്നിൽ വമ്പന്‍ സ്രാവുകളെന്ന് ഹൈക്കോടതി

'വലിയ സംഘത്തിന്റെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി'

MediaOne Logo

Web Desk

  • Updated:

    2025-10-21 17:39:53.0

Published:

21 Oct 2025 2:43 PM IST

ശബരിമല സ്വർണക്കൊള്ള: പിന്നിൽ വമ്പന്‍ സ്രാവുകളെന്ന് ഹൈക്കോടതി
X

Photo | MediaOne

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ വമ്പന്‍ സ്രാവുകളുണ്ടെന്ന് ഹൈക്കോടതി. വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും പോറ്റിയുടെ ഉദ്ദേശ്യം ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തെന്നും ഇത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. രണ്ട് വര്‍ഷത്തെ കത്തിടപാടുകള്‍ എസ്ഐടി അന്വേഷിക്കണം. 500 ഗ്രാം സ്വര്‍ണം എങ്ങോട്ട് പോയി എന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് അറിയാം. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് നിരീക്ഷണം.

അന്വേഷണം അതിവേഗം കൃത്യതയോടെ പൂര്‍ത്തിയാക്കണമെന്നും എല്ലാ രേഖകളും പരിശോധിച്ച് അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും എസ്ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള പൊലീസിന്റെ വിശ്വാസ്യതയെ മാത്രം ബാധിക്കുന്ന കാര്യമല്ല, ഹൈക്കോടതിയുടെ കൂടി വിശ്വാസ്യതയുടെ ഭാഗമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

അടച്ചിട്ട കോടതി മുറിയിൽ നേരിട്ട് ഹാജരായാണ് എസ്ഐടി മുദ്രച്ച കവറിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. സ്വർണക്കൊള്ളയുമായിബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പുതിയ കേസെടുക്കും. അന്വേഷണം തുടങ്ങി 10 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് എസ്ഐടി തലവൻ എസ്. ശശിധരൻ ഐപിഎസ് ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിച്ചത്.

ദേവസ്വം വിജിലൻസ് ഉദ്യോഗസ്ഥരും ഹൈക്കോടതിയിൽ ഹാജരായി. അഭിഭാഷകരെയും മറ്റും ഒഴിവാക്കി എസ്ഐടി ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും മാത്രമുള്ള അടച്ചിട്ട കോടതി മുറിയിൽ ആയിരുന്നു നടപടികൾ. കേസിന്റെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കാൻ, പുതിയ ഹരജി കൂടി ഹൈക്കോടതി ഫയലിൽ സ്വീകരിക്കും. നിലവിലെ ഹരജിയിൽ കക്ഷികളായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് എന്നിവരെ പുതിയ ഹരജിയിൽ നിന്ന് ഒഴിവാക്കും.

TAGS :

Next Story