Quantcast

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് എസ്‌ഐടി കണ്ടെത്തിയത് 109 ഗ്രാം സ്വര്‍ണം

കേസില്‍ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെ പന്ത്രണ്ടാം പ്രതിയായും ഗോവര്‍ധനെ പതിമൂന്നാം പ്രതിയാക്കിയും എഫ്‌ഐആര്‍

MediaOne Logo

Web Desk

  • Published:

    21 Dec 2025 3:39 PM IST

ശബരിമല സ്വര്‍ണക്കൊള്ള; സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് എസ്‌ഐടി കണ്ടെത്തിയത് 109 ഗ്രാം സ്വര്‍ണം
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് എസ്‌ഐടി കണ്ടെത്തിയത് 109 ഗ്രാം സ്വര്‍ണം. പണിക്കൂലിയായാണ് 109 ഗ്രാം സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി വാങ്ങിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായ പങ്കജ് ഭണ്ഡാരിയെ പന്ത്രണ്ടാം പ്രതിയായും ഗോവര്‍ധനെ പതിമൂന്നാം പ്രതിയാക്കിയും എഫ്‌ഐആര്‍. കേസില്‍ ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി എസ്‌ഐടി നാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടും.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ ഇവര്‍ കുറ്റം നിഷേധിക്കുകയാണ് ചെയ്തിരുന്നത്. സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് പോലൊരു പ്രവര്‍ത്തി തങ്ങള്‍ ചെയ്തിട്ടില്ലെന്നും സ്വര്‍ണം പൂശുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അവര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന തരത്തിലുള്ള രേഖകള്‍ അന്നുതന്നെ പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കേസിന്റെ പ്രാഥമികഘട്ടത്തില്‍ ചോദ്യം ചെയ്തത്. ഇതിനെതുടര്‍ന്ന് ശബരിമല സ്വര്‍ണം വേര്‍തിരിച്ചിട്ടുണ്ടെന്ന് അന്ന് ഭണ്ഡാരി സമ്മതിച്ചിരുന്നു.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൂടുതല്‍ പിടിച്ചെടുത്തതോടെയാണ് പങ്കജ് ഭണ്ഡാരിയെ പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തത്. ഒരു കിലോയ്ക്കടുത്ത് സ്വര്‍ണം വേര്‍തിരിച്ചെടുത്തിട്ടുണ്ടെന്നാണ് രേഖകളിലുള്ളത്. വില്‍പനയ്ക്കായി ഗോവര്‍ധനെ ഏല്‍പിച്ചിരിക്കുന്നത് 477 ഗ്രാം സ്വര്‍ണമാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് പണിക്കൂലിയായി 97 ഗ്രാം സ്വര്‍ണവും നല്‍കിയതായും പ്രത്യേക അന്വേഷണസംഘം പിടിച്ചെടുത്ത രേഖകളിലുണ്ട്. ഇതിനപ്പുറത്തേക്ക് ഇവര്‍ തമ്മില്‍ മറ്റെന്തെങ്കിലും ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന് അറിയേണ്ടതുണ്ട്.

അതേസമയം സ്വര്‍ണക്കൊള്ളയില്‍ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തും. ഇഡിക്ക് കേസിന്റെ മുഴുവന്‍ രേഖകളും കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടു. സമാന്തര അന്വേഷണം വേണ്ടെന്ന എസ്ഐടി വാദം തള്ളിയാണ് കോടതിയുടെ നടപടി. കേസിലെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നതാണ് എന്‍ഫോമെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇതില്‍ അന്വേഷണം നടത്താന്‍ രേഖകള്‍ ആവശ്യപ്പെട്ടാണ് വിജലന്‍സ് കോടതിയെ സമീപിച്ചത്. കേസെടുത്ത് അന്വേഷണം നടത്താന്‍ ഇഡിക്ക് മുഴുവന്‍ രേഖകളും നല്‍കാന്‍ കോടതി ഉത്തരവിട്ടു. എഫ്ഐആര്‍,റിമാന്‍ഡര്‍ റിപ്പോര്‍ട്ട്, എഫ് ഐ എസ് മൊഴിപ്പകര്‍പ്പുകള്‍ ഉള്‍പ്പെടെ എസ്ഐടി ഇഡിക്ക് കൈമാറണം.

TAGS :

Next Story