ശബരിമല സ്വര്‍ണക്കൊള്ള; അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു
ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് ചോദ്യം ചെയ്യുന്നത്

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി ചോദ്യം ചെയ്യുന്നത്. പോറ്റിയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തും. കേസിൽ ചോദ്യം ചെയ്യുന്ന ആദ്യ കോൺഗ്രസ് നേതാവാണ് അടൂർ പ്രകാശ്. ഉണ്ണികൃഷ്ണൻ പോറ്റിയെയും ചോദ്യം ചെയ്യുന്നുണ്ട്.
അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യട്ടെയെന്നും സിപിഎം തന്നെ ഏറ്റവും വലിയ കെണിയിൽ അകപ്പെടുമെന്നും കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയോട് സഹതാപം തോന്നുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങനെയെങ്കിലും കുറ്റങ്ങൾ മറ്റുള്ളവരിൽ ചാരാൻ പരിശ്രമം നടത്തുകയാണ്. മുഖ്യമന്ത്രിക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടു. എസ് ഐ ടി അന്വേഷിക്കുന്നുണ്ടല്ലോ, എല്ലാം അന്വേഷിക്കട്ടെ.പോറ്റിക്കൊപ്പം ഉള്ള എന്‍റെയും ചിത്രം കിട്ടുമോ എന്ന് നോക്കട്ടെ, ഇതുവരെ കിട്ടിയിട്ടില്ലല്ലോ. വെറുതെ ചെളി വാരി എറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകില്ലെന്ന് മുഖ്യമന്ത്രി ധരിക്കരുത്. യഥാർഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ സ്വന്തം സ്ഥിതി വഷളാക്കും. ഹാ കഷ്ടം എന്നല്ലാതെ മറ്റൊന്നും പറയാനില്ല'' എന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ നേരത്തെ അറിയില്ലായിരുന്നുവെന്ന് അടൂര്‍ പ്രകാശ് മൊഴി നൽകിയിരുന്നു. ''വെഞ്ഞാറംമൂടിലെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിലും പോയിട്ടുണ്ട്.കെപിസിസിയുടെ ജനറൽ സെക്രട്ടറി രമണി പി. നായർക്കൊപ്പമാണ് അന്ന് വീട്ടിൽപോയത്. പോറ്റി ബംഗളൂരുവില്‍ വെച്ച് തന്ന കവറിൽ ഈത്തപ്പഴം ആയിരുന്നു.അപ്പോള്‍ തന്നെ അവിടെയുള്ള ആളുകള്‍ക്ക് അതൊക്കെ കൊടുക്കുകയും ചെയ്തു. ബംഗളൂരുവില്‍ ഞാന്‍ ഉണ്ടെന്ന് അറിഞ്ഞാണ് പോറ്റി കാണാന്‍ വന്നത്. പോറ്റിയുടെ സഹോദരിയുടെ മകളുടെ ചടങ്ങിന്‍റെ ക്ഷണപത്രമാണ് അന്ന് കൈമാറിയത് എന്നാണ് ഓര്‍മ.
പോറ്റിക്കൊപ്പം സോണിയാഗാന്ധിയെ കാണാന്‍ പോയിട്ടുണ്ട്. സോണിയാഗാന്ധിയെ കാണാന്‍ അനുമതി കിട്ടിയിട്ടുണ്ടെന്നും എംപിയെന്ന നിലയില്‍ വരണമെന്ന് പറഞ്ഞു.അതുകൊണ്ടാണ് അന്ന് പോയത്.തന്നെ കാണാന്‍ വരുന്നവരെ മാന്യമായി കാണുകയാണ് ഒരു പൊതുപ്രവര്‍ത്തകന്‍റെ കടമ.സ്വന്തം മണ്ഡലത്തിലെ ആളുകളുടെ കല്യാണത്തിനും മറ്റ് ചടങ്ങിലും എന്നെ വിളിക്കാറുണ്ട്.സമയത്ത് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റേതെങ്കിലും സമയത്ത് ഞാനവിടെ പോകാറുണ്ട്'' എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞത്.
പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. അടൂർ പ്രകാശിന് പോറ്റി സമ്മാനം കൈമാറുന്ന ചിത്രങ്ങളാണ് പുറത്ത് വന്നത്. ബംഗളൂരുവില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നതെന്നാണ് വിവരം. നേരത്തെ സോണിയാഗാന്ധിക്കൊപ്പം നില്‍ക്കുന്ന പോറ്റിയുടെ ചിത്രങ്ങളും ഏറെ വിവാദമായിരുന്നു. ഇന്നലെ കടകം പള്ളി സുരേന്ദ്രനൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അച്ഛന് ഇരുവരും സമ്മാനം നൽകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Adjust Story Font
16

