ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി; ഉടമസ്ഥാവകാശം നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി
പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി. മോഹൻലാൽ ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുതിയ വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദേശം നൽകി.
വനം വകുപ്പിന്റെ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനക്കൊമ്പ് നിയമവിധേയമാക്കിയ സർക്കാർ നടപടികളിൽ വീഴ്ചയുണ്ടായി എന്നും കോടതി നിരീക്ഷിച്ചു. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.
2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ് വീട്ടില്‍ നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇവ പിടിച്ചെടുക്കുന്ന സമയത്ത് മോഹൻലാലിന് ഇത് കൈവശം വെക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നില്ല. പിന്നീട് സര്‍ക്കാര്‍ മോഹൻലാലിന്‍റെ അപേക്ഷ പരിഗണിച്ച് കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുകയും ചെയ്തു.
എന്നാൽ കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് 2015ൽ കൈവശ സര്‍ട്ടിഫിക്കറ്റ് നൽകുമ്പോള്‍ 2015ലെ ഗസറ്റിൽ ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറപ്പെടുവിച്ചില്ല എന്നാണ് സര്‍ക്കാരിന്‍റെ പിഴവായി ഇപ്പോള്‍ കോടതി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയിലുണ്ടായ പിഴവ് മൂലം ഇവ കൈവശം വെക്കാനുള്ള ലൈസൻസിന് പ്രസക്തിയില്ല എന്ന കാര്യമാണ് കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
Adjust Story Font
16

