മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ ഒത്തുതീർപ്പ്; ദലിത് കുടുംബങ്ങൾക്ക് അഞ്ച് സെന്‍റ് വീതം നൽകാൻ ധാരണ
സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കും

എറണാകുളം: മലയിടംതുരുത്ത് കുടിയൊഴിപ്പിക്കലിൽ ഒത്തുതീർപ്പ്. ദലിത് കുടുംബങ്ങൾക്ക് അഞ്ച് സെന്‍റ് ഭൂമി വീതം തർക്കഭൂമിയിൽ നൽകാൻ ധാരണയായി. സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ വീട് നിർമാണം പൂർത്തിയാക്കുമെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി റോജി എം.ജോൺ പറഞ്ഞു. സമരസമിതിയുടെ വിജയമാണിതെന്നും സമരം അവസാനിപ്പിക്കുകയാണെന്നും സമരസമിതി മാധ്യമങ്ങളോട് പ്രതികരിച്ചു.
'ദലിത് കുടുംബങ്ങൾക്ക് അഞ്ച് സെന്‍റ് ഭൂമി വീതം നൽകാൻ ധാരണയായിരിക്കുകയാണ്. സമരത്തിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കും. തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്‍റ് ഭൂമി ഇവർക്ക് നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1000 സ്ക്വയർഫീറ്റ് വീട് സർക്കാർ മുൻകൈയ്യെടുത്ത് നിർമിച്ചുനൽകും. ഒരു വർഷത്തിനുള്ളിൽ തന്നെ വീട് നിർമാണം പൂർത്തിയാക്കും. വീടിന്‍റെ നിർമാണം പൂർത്തിയാകുന്നത് വരേയ്ക്കും നിലവിലുള്ള വീടുകളിൽ ജനങ്ങൾക്ക് തുടരാവുന്നതാണ്. കരാർ നിർമിച്ച് ഇരുവിഭാഗവും ഉടൻ തന്നെ ഒപ്പുവെക്കും. 15നകം ഈ കരാർ കോടതിയിൽ സമർപ്പിക്കുകയും ചെയ്യും.' മന്ത്രി വ്യക്തമാക്കി.
തർക്കവുമായി ബന്ധപ്പെട്ട് ഇന്നലെ ചർച്ച വിളിച്ചിരുന്നെങ്കിലും നിയമനടപടികൾ സ്വീകരിച്ച കണ്ണോത്ത് കുടുംബം എത്താത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ജൂൺ 16 വരെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കടക്കരുതെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പ്രശ്നപരിഹാരത്തിന് സാവകാശം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് മുന്നോടിയായി പ്രശ്നം പരിഹരിക്കാനാകുമെന്നായിരുന്നു സർക്കാരിന്‍റെ കണക്കുക്കൂട്ടൽ. ഇതിനാണ് ഇന്നത്തോടെ പരിഹാരമായിരിക്കുന്നത്.
Adjust Story Font
16

