ജാതി അധിക്ഷേപം; കേരള സർവകലാശാല ഡീനിനെതിരെ നടപടി എടുക്കണമെന്ന് എസ്എഫ്ഐ
വിജയകുമാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ അറിയിച്ചു

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവേഷക വിദ്യാർഥിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയെന്ന ആരോപണത്തിൽ സംസ്‌കൃതം വിഭാഗം ഡീനിനെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐ. ഡോ സി.എൻ വിജയകുമാരി ഗവേഷക വിദ്യാർത്ഥിയായ വിപിൻ വിജയന് നേരെ നടത്തിയ ജാതി വിവേചനവും ഭീഷണിയും നടത്തിയെന്നാണ് പരാതി. ഇത് മതനിരപേക്ഷ ജനാധിപത്യ സമൂഹത്തിന് തികച്ചും അപമാനകരവും അത്യന്തം പ്രതിഷേധാർഹവുമാണെന്ന് എസ്എഫ്ഐ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ആർഎസ്എസ് നോമിനിയായ ഡീൻ പിഎച്ച്ഡി നൽകാൻ തടസം നിൽക്കുകയും ജാതി വിവേചനം നടത്തുകയും ചെയ്തതെന്നും എസ്എഫ്ഐ ആരോപിക്കുന്നു.
പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്നും താഴ്ന്ന ജാതിക്കാര്‍ സംസ്‌കൃതം വകുപ്പിനെ അശുദ്ധമാക്കിയെന്നും പറഞ്ഞു കൊണ്ട് വകുപ്പ് മേധാവി നടത്തിയ അതിക്രൂരമായ ജാതി അധിക്ഷേപം നവോത്ഥാന പോരാട്ടങ്ങളിലൂടെ കരുതാർജ്ജിച്ച കേരളത്തിന് അംഗീകരിക്കുവാൻ സാധിക്കുന്നതല്ല. അതിനെ തകർക്കുവാനുള്ള സവർണ്ണമാടമ്പികളുടെ ശ്രമങ്ങളെ ചെറുത്ത് തോല്പിക്കുമെന്നും എസ്എഫ്ഐ പറഞ്ഞു. മനുവാദത്തിൽ അതിഷ്ഠിതമായ സവർണ്ണ ജാതി ചിന്തകളെ കുടിയിരുത്തുവാനുള്ള ആർഎസ്എസ് നീക്കത്തെ അതിശക്തമായി പ്രതിരോധിക്കും. വിജയകുമാരിക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എസ്എഫ്ഐ പറഞ്ഞു.
ഗവേഷക വിദ്യാർഥി വിപിൻ വിജയനാണ് ഡീൻ ഡോ.സി.എൻ വിജയകുമാരിക്കെതിരെ പരാതി നൽകിയത്. നിരന്തരമായി ജാതി വിവേചനം കാട്ടിയെന്ന് കാട്ടി വിസിക്കും പരാതി നൽകിയിട്ടുണ്ട്. പുലയന്മാർ സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയിൽ പറയുന്നു. പ്രതിഭാശാലികളായ വിദ്യാർഥികൾക്ക് അവരുടെ അറിവന്വേഷണത്തിന് ഒരു തടസവും ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി ആര്‍.ബിന്ദു പ്രതികരിച്ചു. സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തു നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്വതയും മാന്യതയും അന്തസ്സും പുലർത്തേണ്ട ബാധ്യതയുണ്ട്. മുൻവിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാൻ പാടില്ലാത്തതാണ്. സർക്കാർ ഇടപെടുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16

