'ശൈത്യകാല സർവീസുകൾ വെട്ടിക്കുറക്കരുത്'; എയർഇന്ത്യ എക്‌സ്പ്രസിനും വ്യോമയാന മന്ത്രിക്കും കത്ത് നൽകി ഷാഫി പറമ്പിൽ എംപി
ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാനൊരുങ്ങുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് എംപിയുടെ ഇടപെടൽ

കോഴിക്കോട്: എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ശൈത്യകാല ഷെഡ്യൂൾ സർവ്വീസ് കുറക്കരുതെന്ന് ഷാഫി പറമ്പിൽ എം.പി. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് കുറക്കരുതെന്ന് ആവശ്യപ്പെട്ട് വ്യോമയാന മന്ത്രിക്കും എയർ ഇന്ത്യ എക്‌സ്പ്രസ് ചെയർമാനും കത്ത് നൽകി. എയർ ഇന്ത്യ ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാനൊരുങ്ങുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് എംപിയുടെ ഇടപെടൽ.
ഒക്ടോബർ അവസാന വാരം ആരംഭിക്കുന്ന ശൈത്യകാല ഷെഡ്യൂളിൽ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് 75 ഓളം സർവീസുകള്‍ വെട്ടിക്കുറക്കാനാണ് നീക്കം നടക്കുന്നത്. ഇത് മൂലം കരിപ്പൂരിൽ നിന്ന് മാത്രം 25 ഗൾഫ് സർവീസുകൾ ഇല്ലാതാകും.കരിപ്പൂരിൽ ജിദ്ദയിലെക്ക് ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുമ്പോഴും, ദമാമിലേക്ക് സർവിസ് ആഴ്ചയിൽ മൂന്ന് ദിവസമായി കുറക്കും.കരിപ്പൂരിൽ നിന്ന് അബൂദബിയിലേക്ക് ആഴ്ചയിൽ നാല് ദിവസം മാത്രമാകും എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് നടത്തുക.മസ്‌കറ്റിലേക്കും ആഴ്ചയിൽ മൂന്ന് സർവീസ് ആയി കുറക്കും.കൊച്ചിയിൽ നിന്ന് ബഹ്റൈനിലേക്ക് ആഴ്ചയിൽ രണ്ടായി സർവീസ് കുറയും.കൊച്ചി അബുദാബി ആഴ്ചയിൽ നാല് സർവീസ് ആകും. തിരുവനന്തപുരം ദുബൈ വിമാനം സർവീസ് നിർത്തും , അബുദാബിയിലേക്കും തിരുവനന്തപുരത്ത് നിന്ന് സർവീസ് ഉണ്ടാകില്ല. കരിപ്പൂരിൽ നിന്ന് കുവൈത്ത് സർവീസ് ഇതിനോടകം അവസാനിപ്പിച്ചു.
കണ്ണൂരിൽ നിന്ന് ബഹ്റൈൻ - ജിദ്ദ - ദമാം - കുവൈത്ത് സർവീസും ഇല്ലാതാകും. കുവൈത്തിലേക്ക് പോകണമെങ്കിൽ വടക്കൻ കേരളത്തിലു ള്ളവർക്ക് ഇനി മംഗളൂരു , കൊച്ചി എയർപോർട്ടുകളെ ആശ്രയിക്കേണ്ടി വരും.എയർ ഇന്ത്യ എക്‍സ്പ്രസ് തീരുമാനം ടിക്കറ്റ് നിരക്ക് വർധനക്കും, യാത്രക്കാരുടെ തിരക്കിനും ഇടയാക്കുമെന്നാണ് വിലയിരുത്തൽ.
Adjust Story Font
16

