Quantcast

മോദിക്ക് പഠിക്കുകയല്ല, മോദിയെ പഠിപ്പിക്കുകയാണ് പിണറായി വിജയന്‍: ഷാഫി പറമ്പില്‍

ശരി തമ്പ്രാ എന്ന് പറഞ്ഞ് ഓച്ചാനിച്ച് നില്‍ക്കാന്‍ ഇത് രാജഭരണമൊന്നുമല്ലെന്ന് ഷാഫി പറമ്പില്‍

MediaOne Logo

Web Desk

  • Updated:

    2022-06-12 08:19:54.0

Published:

12 Jun 2022 8:18 AM GMT

മോദിക്ക് പഠിക്കുകയല്ല, മോദിയെ പഠിപ്പിക്കുകയാണ് പിണറായി വിജയന്‍: ഷാഫി പറമ്പില്‍
X

പാലക്കാട്: മോദിക്ക് പഠിക്കുകയല്ല, മോദിയെ പഠിപ്പിക്കുകയാണ് പിണറായി വിജയനെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ. പിണറായി വിജയൻ രാജാവായി ഭരിക്കുകയാണ്. അദ്ദേഹം പുറത്തിറങ്ങിയാൽ ജനങ്ങൾ ബുദ്ധിമുട്ടുന്ന അവസ്ഥയാണ് ഇന്നുള്ളത്. കരിങ്കൊടി പ്രതിഷേധങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയാൽ സമരങ്ങൾ കരിഞ്ഞ് പോകുമെന്ന് കരുതണ്ടെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

പൊതു ജനങ്ങൾക്ക് മുഖ്യമന്ത്രി ഒരു ബാധ്യതയായി മാറി. കാക്കക്കും , ആനക്കും പോലും മുഖ്യമന്ത്രി ബാധ്യതയാണ്. പൊലീസും , ബാരികോഡും വെച്ചിട്ട് വിരട്ടൽ ഇങ്ങോട്ട് വേണ്ട എന്ന തള്ളലെങ്കിലും മുഖ്യമന്ത്രി അവസാനിപ്പിക്കണം. ശരി തമ്പ്രാ എന്ന് പറഞ്ഞ് ഓച്ചാനിച്ച് നില്‍ക്കാന്‍ ഇത് രാജഭരണമൊന്നുമല്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.

അതീവ സുരക്ഷയ്ക്കിടയിലും മുഖ്യമന്ത്രിക്കെതിരെ ഇന്നും കനത്ത പ്രതിഷേധമാണ് അരങ്ങേറിയത്. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധത്തിനിടെ മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ തുടരുകയാണ്. മലപ്പുറത്ത് തവനൂർ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി. തൃശൂരില്‍ നിന്ന് കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി ഇവിടെ എത്തിയത്. വഴികളടച്ചാണ് മുഖ്യമന്ത്രിക്ക് പൊലീസ് സുരക്ഷ ഒരുക്കിയത്.

കുറ്റിപ്പുറം മിനി പമ്പയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകർ പ്രതിഷേധിച്ചു. ബാരിക്കേഡ് തകർക്കാന്‍ ശ്രമിച്ച പൊലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അടുത്ത പരിപാടിക്കായി മുഖ്യമന്ത്രി പുത്തനത്താണിയിലേക്ക് തിരിച്ചു.

അതിനിടെ കറുത്ത മാസ്ക് അഴിപ്പിക്കുന്നതിനെ ന്യായീകരിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ രംഗത്തെത്തി. കറുത്ത മാസ്കും ഷർട്ടും തന്നെ ധരിക്കണമെന്ന് എന്താണിത്ര നിർബന്ധമെന്ന് ചോദിച്ച ജയരാജന്‍, മാധ്യമങ്ങൾ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്താൻ ലക്ഷ്യമിടുന്നവർക്ക് പ്രോത്സാഹനം നൽകരുതെന്ന് ജയരാജന്‍ പറഞ്ഞു.


TAGS :

Next Story