'മാങ്ങയും മെസ്സിയും മരവുമെല്ലാം തട്ടിപ്പിന്; ആന്റോ മാധ്യമപ്രവര്‍ത്തകനായത് കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍' -ഷാഫി പറമ്പില്‍ എംപി
വാർത്ത സംപ്രേഷണം തടസപ്പെടുത്താൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു

തിരുവനന്തപുരം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്ത് പൊലീസ് നടത്തിയ റെയ്ഡ് മാധ്യമ പ്രവർത്തനത്തിന് എതിരെയുള്ള കടന്നുകയറ്റമല്ലെന്നും, തട്ടിപ്പിനും തട്ടിപ്പുകാർക്കും എതിരെയുള്ള നിയമനടപടിയാണെന്നും ഷാഫി പറമ്പിൽ എംപി. ഇങ്ങനെയൊരു ദിവസം തന്റെ മുന്നിലേക്ക് വരുമെന്ന് ഏറ്റവും കൂടുതൽ നന്നായി അറിയാമായിരുന്നത് ആന്റോ അഗസ്റ്റിന് തന്നെയായിരുന്നുവെന്നും, വിവിധ തട്ടിപ്പുകളിൽ നിന്നും കേസിൽ നിന്നും അഭയം തേടാനുള്ള സങ്കേതമായിട്ടാണ് ആന്റോ മാധ്യമ പ്രവർത്തകനായതെന്നും, എൻഡിഎ സ്ഥാനാർഥിയായതും ഇതേ ലക്ഷ്യംവെച്ചാണെന്നും അദ്ദേഹം പറഞ്ഞു. സ്വയം ചീഫ് എഡിറ്ററുടെ കസേരയിട്ട് മാധ്യമപ്രവർത്തകൻ ചമഞ്ഞപ്പോൾ ഈ മേഖലയ്ക്കുണ്ടായ ആഘാതത്തേക്കാൾ വലുതൊന്നുമല്ല ഈ പൊലീസ് റെയ്ഡ് സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച് ഇമ്മ്യൂണിറ്റി നേടാൻ ശ്രമിച്ചെങ്കിലും അത് നടക്കാതായതോടെയാണ് പെട്ടെന്നൊരു ദിവസം പണം എറിഞ്ഞ് മാധ്യമ ഉടമയും പ്രവർത്തകനുമായി മാറിയത്. മാങ്ങയാണെങ്കിലും മെസ്സിയാണെങ്കിലും മരമായാണെങ്കിലും എല്ലാ തട്ടിപ്പുകളിൽ നിന്നും രക്ഷപ്പെടാൻ മാധ്യമപ്രവർത്തകനെന്ന സ്ഥാനം ഉപയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെയും കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് പൊലീസ് നിയമപരമായ നടപടിക്രമങ്ങളുമായി മുന്നോട്ടുപോയത്. വാർത്ത സംപ്രേഷണം തടസ്സപ്പെടുത്താൻ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.
Adjust Story Font
16

