'പ്രവാചക കേശം കൊണ്ടുവെച്ചതിനെക്കാള്‍ അര സെന്റിമീറ്ററോളം വലുതായി': അവകാശവാദവുമായി കാന്തപുരം
മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കോഴിക്കോട്: പ്രവാചക കേശം(ശഅ്‌റ് മുബാറക്) നമ്മൾ കൊണ്ടുവെച്ചതിനെക്കാൾ അര സെന്റിമീറ്ററോളം വലുതായിട്ടുണ്ടെന്ന അവകാശവാദവുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. മർകസ് നോളജ് സിറ്റിയിൽ നടന്ന പ്രവാചക പ്രകീർത്തന സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'' പ്രവാചക കേശത്തിന് പുറമെ പ്രവാചകന്റെ ഉമിനീര് പുരട്ടിയ മദീനയിൽ നിന്നുള്ള വെള്ളവും അതുപോലെ മദീനയിലെ റൗളാ ഷരീഫിൽ നിന്ന് വടിച്ചെടുക്കുന്ന പൊടികൾ, അവിടുത്തെ കൈവിരലുകൾ ഭൂമിയിൽ കുത്തിയപ്പോൾ പൊങ്ങിവന്ന വെള്ളവും ഉള്‍പ്പെടെ എല്ലാം ചേർത്ത വെള്ളമാണ് നിങ്ങൾക്ക് ഇവിടെ നിന്ന് തരുന്നത്. അത് നിങ്ങൾ കൊണ്ടുപോയി നഷ്ടപ്പെടുത്തരുത്''- കാന്തപുരം പറഞ്ഞു. ബഹുമാനത്തോടെ മാത്രമെ ആ വെള്ളത്തെ കാണാവൂ. വൃത്തിയില്ലാത്ത സ്ഥലത്ത് കൊണ്ടുവെക്കരുതെന്നും കാന്തപുരം ഓര്‍മിപ്പിക്കുന്നു.
''പ്രവാചകന്റെ ഉമിനീര് കൊണ്ട് രോഗം മാറ്റിയ സംഭവങ്ങള്‍ ഹദീസുകളില്‍ ഉണ്ട്. പ്രസവിച്ചയുടനെ കുട്ടികളെ പ്രവാചകന്റെ അടുത്ത് കൊടുത്തയക്കും. പ്രവാചകന്റെ വായിൽ നിന്നും ചവച്ച ഈന്തപ്പഴത്തിന്റെ മധുരം കുട്ടികളുടെ വായിലേക്ക് വെച്ച് കൊടുക്കുന്നതുമൊക്കെ പതിവായിരുന്നു. അതിന് പ്രത്യേക പവിത്രതയുണ്ടായിരുന്നുവെന്നും''- കാന്തപുരം പറഞ്ഞു. ഖലീൽ ബുഖാരി തങ്ങൾ, ഹകീം അസ്ഹരി തുടങ്ങിയവരും ചടങ്ങിൽ പ്രസംഗിച്ചു.
Watch Video
Adjust Story Font
16

