കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷം പേര്‍ പുറത്ത്
പുറത്തുവിട്ട കരടിൽ പരാതികളും ആക്ഷേപങ്ങളും അറിയിക്കാമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു

തിരുവനന്തപുരം: കേരളത്തില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. 24 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്. 2.72 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. പുറത്തുവിട്ട കരടില്‍ ആക്ഷേപങ്ങളും പരാതികളും ഇപ്പോൾമുതൽ അറിയിക്കാം. ആയിരത്തോളം ഉദ്യോഗസ്ഥര്‍ ഇതിനായി പ്രവര്‍ത്തിക്കുമെന്നും വോട്ട് ചേര്‍ക്കുന്നതിനായി ഇനിയും അവസരമുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു.രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടിക പുറത്തുവിട്ടതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'വോട്ടര്‍പട്ടികയില്‍ വോട്ട് ചേര്‍ക്കാന്‍ ഇനിയും അവസരമുണ്ട്. ഒരു മാസം പരാതി നല്‍കാം. പുതുതായി പേര് ചേര്‍ക്കാനും തിരുത്തലുകള്‍ നടത്താനും അവസരമൊരുക്കിയിട്ടുണ്ട്.' പുറത്തുവിട്ട കരട് പട്ടികയിലെ പേര് എല്ലാവരും പരിശോധിക്കണമെന്നും വോട്ടര്‍മാരോട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി.
'ഡിജിറ്റൈസിങ് ചെയ്തതില്‍ 93ശതമാനം മാപ്പിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. മാപ്പിങ് ജോലികള്‍ ഇപ്പോഴും പൂര്‍ത്തിയായി വരുന്നു. നഗരപ്രദേശങ്ങളിലാണ് മാപ്പിങ് പ്രവര്‍ത്തനം പിന്നോട്ട് പോയത്. ഓരോ വോട്ടര്‍മാരെയും പ്രത്യേകമായിരിക്കും ഹിയറിങിന് വിളിക്കുക. അവര്‍ക്ക് നല്‍കുന്ന നോട്ടീസില്‍ ഹിയറിങിന് വേണ്ട രേഖകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കും. ഫോം തിരികെ തന്ന മുഴുവന്‍ പേരും കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാപ്പിങ് പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും ഹിയറിങിന് നോട്ടീസ് നല്‍കുക'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16

