'ഉമർ ഫൈസിയെ സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കണം'; എസ്എംഎഫ് സമ്മേളനത്തിൽ പ്രമേയം
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയ ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം

- Published:
31 Jan 2026 6:24 PM IST

കോഴിക്കോട്: ഉമർ ഫൈസി മുക്കത്തെ സമസ്ത മുശാവറയിൽ നിന്നും സെക്രട്ടറി സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന് സുന്നി മഹല്ല് ഫെഡറേഷന്റെ പ്രമേയം. കോഴിക്കോട് ഉള്ള്യേരിയിൽ നടന്ന എസ്എംഎഫ് സാരഥി സംഗമത്തിലാണ് പ്രമേയം പാസാക്കിയത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അധിക്ഷേപിക്കുന്ന രീതിയിൽ പരാമർശങ്ങൾ നടത്തിയ ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം.
സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി നടത്തിയ പരാമർശങ്ങൾ സമസ്തയുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്‌ലിയാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു. ഉമർ ഫൈസിയെ ശാസിക്കുകയും ചെയ്തിരുന്നു. എന്നാൽ തന്നെ ആരും ശാസിച്ചിട്ടില്ലെന്നും ഒരു തങ്ങൾക്കെതിരെയും താൻ മോശം പരാമർശങ്ങൾ നടത്തിയിട്ടില്ല എന്നുമായിരുന്നു ഉമർ ഫൈസിയുടെ വിശദീകരണം.
ഉമർ ഫൈസിക്കെതിരെ ലീഗ് നേതാക്കളായ ഷാഫി ചാലിയവും എം.സി മായിൻ ഹാജിയും പരസ്യവിമർശനവുമായി രംഗത്തെത്തിയിരുന്നു. വായിൽ തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയിലാണ് ഉമർ ഫൈസി മുന്നോട്ട് പോകുന്നത് എന്നായിരുന്നു മായിൻ ഹാജി പറഞ്ഞത്. സാദിഖലി തങ്ങളെ അധിക്ഷേപിച്ച ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന് ഷാഫി ചാലിയവും ആവശ്യപ്പെട്ടിരുന്നു.
Adjust Story Font
16
