താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്നത് 24കാരൻ; കൊല്ലപ്പെട്ടത് കാൻസറിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുമ്പോൾ
പ്രതിയായ ആഷിഖ് സുബൈദയുടെ ഏക മകനാണ്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു.

കോഴിക്കോട്: താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് 24കാരനായ മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര സുബൈദ (50) ആണ് കൊല്ലപ്പെട്ടത്. മകൻ ആഷിഖ് (24)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു. ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം.
അയൽവാസിയുടെ വീട്ടിൽനിന്ന് കൊടുവാൾ വാങ്ങിയാണ് ആഷിഖ് ഉമ്മയെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് കൊടുവാൾ വാങ്ങിയത്. താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോൾ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു. ആഷിക് ലഹരിക്ക് അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു. ആക്രമണത്തന് ശേഷം വീടിനുള്ളിൽ ഒളിച്ചിരുന്ന ആശിഖിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
എംഡിഎംഎ ഉപയോഗിച്ചതിന് ആഷിക് നേരത്തെ പിടിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. അയൽവാസികളുമായി പ്രശ്‌നമുണ്ടാക്കിയതിനെ തുടർന്ന് ഒരിക്കൽ പിടിച്ചുകെട്ടിയിട്ടിരുന്നുവെന്നും ഇവർ പറഞ്ഞു.
Adjust Story Font
16

