സ്പെഷ്യൽ എജുക്കേറ്റർ തസ്തിക: കേരള സർക്കാറിൽ പ്രതീക്ഷ നഷ്ടമായി - സെഫ് കെ
നിയമസഭ തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ എജുക്കേറ്റർമാരും കുടുംബാംഗങ്ങളും സമ്മതിദാനാവകാശം വഴി മറുപടി നൽകണമെന്ന് സെഫ് കെ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

- Published:
19 Feb 2026 3:43 PM IST

കോഴിക്കോട്: പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജുക്കേറ്റർ തസ്തിക സൃഷ്ടിക്കണമെന്നും നിലവിലെ കരാർ അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്നുമുള്ള സുപ്രിംകോടതി വിധി മറികടക്കാൻ കള്ള സത്യവാങ്മൂലം നൽകിയ ഇടതുപക്ഷ സർക്കാറിൽ പ്രതീക്ഷ നഷ്ടമായതായി സ്പെഷൽ എജുക്കേറ്റേഴ്സ് ഫെഡറേഷൻ കേരള (സെഫ് കെ) സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം ലഭിച്ചപ്പോൾ സ്പെഷ്യൽ എജുക്കേറ്റർമാരും ഏറെ പ്രതീക്ഷിച്ചു. ഒന്നാം പിണറായി സർക്കാർ സ്പെഷ്യൽ എജുക്കേറ്റർമാർക്ക് നയാപൈസ പോലും വേതന വർധന നൽകിയിരുന്നില്ല .
'ഭിന്നശേഷി സൗഹൃദ കേരളം' പ്രഖ്യാപനം ഗംഭീരമായി നടന്നെങ്കിലും രണ്ടാം പിണറായി സർക്കാറും സ്പെഷ്യൽ എജുക്കേറ്റർമാരോട് കടുത്ത അവഗണന തുടരുകയായിരുന്നു. പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ എജുക്കേറ്റർ തസ്തിക മൂന്ന് മാസത്തിനകം സൃഷ്ടിക്കണമെന്ന 2025 മാർച്ച് ഏഴിലെ ചരിത്ര പ്രാധാന്യമുള്ള സുപ്രിംകോടതി ഉത്തരവിനോടും പുല്ല് വിലയാണ് സർക്കാർ കാണിച്ചത് . പരമോന്നത നീതിപീഠം പല തവണ ആവശ്യപ്പെട്ടതിന് ശേഷം 2026 ഫെബ്രുവരി 16ന് വസ്തുതാവിരുദ്ധമായ നിരവധി വിവരങ്ങളടങ്ങിയ കള്ള സത്യവാങ്മൂലമാണ് സംസ്ഥാന സർക്കാർ നൽകിയത് . പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികൾക്ക് മികച്ച സേവനം ലഭിക്കണമെന്നതാണ് സുപ്രിംകോടതി വിധിയുടെ കാതൽ. എന്നാൽ , കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുള്ള ഭിന്നശേഷി കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാട്ടിയതായി ആരോപണമുണ്ട്.
സംസ്ഥാനത്ത് നിലവിൽ 2868 സ്പെഷൽ എജുക്കേറ്റർമാരാണ് എസ്എസ്കെ പദ്ധതിയിൽ കരാർ ജോലിയിൽ തുടരുന്നത് എന്നിരിക്കെ അധ്യാപകരുടെ എണ്ണം പെരുപ്പിച്ച് 7964 എന്നാക്കി. ഇല്ലാത്ത അധ്യാപകരെ കാണിച്ച് ഇവർക്ക് വേതനം നൽകാൻ 350 കോടി വേണമെന്ന് സർക്കാർ സുപ്രിംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 26 വർഷമായി കരാർ ജോലിയിൽ തുടരുന്ന സ്പെഷ്യൽ എജുക്കേറ്റർമാരെ അപമാനിക്കുകയായിരുന്നു ഭരണകൂടം. തുടർഭരണം ഭരണജീർണതക്ക് വഴിയൊരുക്കുമെന്ന സാഹിത്യ അക്കാദമി ചെയർമാൻ കവി സച്ചിദാനന്ദൻ്റെ പ്രസ്താവന ശരിവെക്കുന്നതാണ് ഇടത് സർക്കാർ നിലപാട് . സത്യവാങ്മൂലം നൽകുന്നത് പരമാവധി വൈകിപ്പിച്ചത് വഴി വിധി നടപ്പാക്കാതിരിക്കാൻ ശ്രമിക്കുകയായിരുന്നു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നത് സംസ്ഥാന സർക്കാറാണ്. ഇതേ സർക്കാർ സ്കൂളുകളിൽ സ്പെഷ്യൽ എജുക്കേറ്റർമാർക്ക് സ്ഥിരനിയമനം നൽകുന്നത് മാത്രം എങ്ങനെയാണ് കേന്ദ്ര സർക്കാരിൻ്റെ ഉത്തരവാദിത്തമാകുകയെന്നത് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ ഭിന്നശേഷി കുട്ടികൾ സർക്കാറിന് ബാധ്യത ആണെങ്കിൽ അക്കാര്യം തുറന്ന് പറയാൻ ഇടത് സർക്കാർ തയാറാകണം. നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെതിരെ സർക്കാർ വഞ്ചനക്കെതിരെ സമ്മതിദാനാവാകാശം വഴി ശക്തമായ മറുപടി നൽകാൻ സ്പെഷ്യൽ എജുക്കേറ്റർമാരും കുടുംബാംഗങ്ങളും തയാറാകണമെന്ന് സെഫ് കെ സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു.
യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് കെ.വി. അനൂപ് ഇടുക്കി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എസ് ഷാര , ട്രഷറർ ടി.പി ലൈല ആലപ്പുഴ, ഷാലിൻ രാജ്, തനൂജ മലപ്പുറം, റാഷിദ് കൊണ്ടോട്ടി, നിഷാദ് കെ.കെ, സംബന്ധിച്ചു.
Adjust Story Font
16
