Quantcast

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും

അപ്പീൽ നൽകിയാൽ അനുകൂലമായ വിധിയുണ്ടാകാൻ സാഹചര്യമുണ്ടെന്ന് എസ്ഐടിക്ക് നിയമോപദേശം ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2026-02-22 10:44:34.0

Published:

22 Feb 2026 2:29 PM IST

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ഹൈക്കോടതിയിലേക്ക്, തന്ത്രിയുടെ ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കും
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എസ്‌ഐടി. അപ്പീല്‍ നല്‍കിയാല്‍ അനുകൂലമായ വിധിയുണ്ടാകാന്‍ സാഹചര്യമുണ്ടെന്ന് എസ്‌ഐടിക്ക് നിയമോപദേശം ലഭിച്ചു. കൊല്ലം വിജിലന്‍സ് കോടതിയാണ് തന്ത്രിക്ക് ജാമ്യം അനുവദിച്ചത്.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയെ പ്രതിചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക തെളിവുകള്‍ തങ്ങളുടെ കയ്യിലുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ നീക്കം.

നേരത്തെ, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രിയുടെ ജാമ്യ ഉത്തരവിലെ കൂടുതല്‍ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചിരുന്നു. കട്ടിളപാളികള്‍ കൊടുത്തുവിട്ടതില്‍ തന്ത്രിക്ക് ദുരുദ്ദേശ്യം ഉണ്ടായിരുന്നില്ലെന്നും തന്ത്രി ദേവസ്വം മാനുവല്‍ ലംഘിച്ചിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു. കേസില്‍ തന്ത്രിയുടെ സാമ്പത്തിക സ്ഥിതി ഒരു തെളിവല്ലെന്നും കട്ടിളപാളി കൊണ്ടുപോകാന്‍ ദേവസ്വം ബോര്‍ഡ് തന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് പ്രഥമദൃഷ്ട്യാ പോലും തെളിവില്ലെന്നും കൊല്ലം വിജിലന്‍സ് കോടതി നിരീക്ഷിച്ചിരുന്നു.

പോറ്റി- തന്ത്രി വാദത്തെക്കുറിച്ച് പ്രതിരോധിക്കാനും പ്രത്യേക അന്വേഷണസംഘത്തിനായില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. തന്ത്രിയെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പ്രത്യേക അന്വേഷണസംഘം കൊണ്ടുവന്ന തെളിവുകളും ഉയര്‍ത്തിക്കാട്ടിയ വാദങ്ങളും പൂര്‍ണമായും തള്ളിക്കളയുന്നതാണ് പുറത്തുവന്ന വിവരങ്ങള്‍. സ്വര്‍ണക്കൊള്ളയിലെ രണ്ട് കേസുകളിലും തന്ത്രിക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ എസ്ഐടി പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. തന്ത്രി ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും ദേവസ്വം ബോര്‍ഡ് തീരുമാനങ്ങളെ മറികടക്കാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. ആരോഗ്യാവസ്ഥയും മതപരമായി നിര്‍വഹിക്കേണ്ട ചുമതലകളും കൂടി പരിഗണിച്ചാണ് ജാമ്യം നല്‍കിയതെന്നും കൊല്ലം വിജിലന്‍സ് കോടതി ഉത്തരവില്‍ പറഞ്ഞു.

കേസില്‍ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയും തന്ത്രിയും തമ്മില്‍ അവിശുദ്ധ ബന്ധത്തിന് തെളിവില്ല. ശ്രീരാംപുര ക്ഷേത്രത്തില്‍ തന്ത്രിയും പോറ്റിയും ഒരേ കാലയളവില്‍ ഉണ്ടായിരുന്നില്ല. പോറ്റി-തന്ത്രി വാദത്തെ കുറിച്ച് പ്രതിരോധിക്കാനും പ്രത്യേക അന്വേഷണസംഘത്തിനായില്ലെന്ന് കോടതി ഉത്തരവിലുണ്ട്.

രണ്ട് കേസുകളിലും തന്ത്രിക്ക് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം നല്‍കിയിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പുറപ്പെടുവിച്ചത്. ഭരണപരമായ കാര്യങ്ങളില്‍ അല്ല, ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് തന്ത്രിക്ക് പങ്കെന്നായിരുന്നു തന്ത്രിയുടെ വാദം. സ്വര്‍ണക്കൊള്ളയില്‍ തന്ത്രിയുടെ പങ്ക് സംബന്ധിച്ച തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രത്യേക അന്വേഷണസംഘം പരാജയപ്പെട്ടുവെന്നതും പരിഗണിച്ചാണ് ജാമ്യം നല്‍കിയിരുന്നത്.

TAGS :

Next Story