തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ
പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർദ്ധിപ്പിച്ചതും,ജെബി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചതും സർക്കാരിന്റെ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ പ്രധാനപ്പെട്ടതാണ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ. പിഎസ് സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർദ്ധിപ്പിച്ചതും,ജെബി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചതും സർക്കാരിന്റെ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ പ്രധാനപ്പെട്ടതാണ്.യുവാക്കളെയും മധ്യവയസ്കരേയും ഒരുപോലെ സ്വാധീനിക്കുന്നതാണ് പിഎസ് സിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയർത്താനുള്ള തീരുമാനം. പ്രതിപക്ഷ യുവജന സംഘടനകളും വലിയ എതിർപ്പ് ഇക്കാര്യത്തിൽ രേഖപ്പെടുത്തുന്നില്ല.ജെ ബി കമ്മീഷൻ റിപ്പോർട്ട് ക്രൈസ്തവ ന്യൂനപക്ഷങ്ങൾക്കിടയിൽ ചലനം ഉണ്ടാക്കും എന്നാണ് ഇടതുമുന്നണിയും സർക്കാരും കണക്കുകൂട്ടുന്നത്
പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉദ്യോഗാർത്ഥികൾ വർഷങ്ങൾക്കു മുമ്പേ മുന്നോട്ടു വച്ചതാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വോട്ട് പെട്ടിയിൽ വീഴുന്ന തന്ത്രമാണ് സംസ്ഥാന സർക്കാർ പയറ്റിയിരിക്കുന്നത്.അപേക്ഷിക്കാനുള്ള പ്രായപരിധി 36 നിന്ന് 40 ആക്കിയതും,മറ്റു വിഭാഗക്കാർക്ക് തത്തുല്യമായ വർദ്ധനവ് ലഭ്യമാകുകയും ചെയ്യുന്നതോടെ ലക്ഷക്കണക്കിന് പേർക്കാണ് വീണ്ടും പിഎസ്‌സി പ്രതീക്ഷകൾ മൊട്ടിട്ടിരിക്കുന്നത്.യുവാക്കളെയും മധ്യവയസ്ക്കരയും ഒരുപോലെ സ്വാധീനിക്കുന്ന തീരുമാനമായതുകൊണ്ട് അതുവഴി വോട്ട് വരും എന്ന് പ്രതീക്ഷ സംസ്ഥാന സർക്കാരിനുണ്ട്.മുഖ്യമന്ത്രി മന്ത്രിമാർക്ക് മുന്നിൽ മണിക്കൂറുകൾ എടുത്ത് അവതരിപ്പിച്ച 50 ദിവസം നീണ്ടുനിൽക്കുന്ന പദ്ധതിയിൽ ഇതും ഉൾപ്പെടുന്നു എന്നാണ് വിവരം.സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതിൽ ആദ്യ കൂട്ടരായി ഡിവൈഎഫ്ഐ ഉണ്ടായിരുന്നു
സർക്കാർ തീരുമാനത്തെ പൂർണമായും തള്ളിപ്പറയാൻ കഴിയാത്തത് കൊണ്ട്, വിരമിക്കൽ പ്രായം വർധിപ്പിക്കുമെന്ന പ്രതിരോധം തീർക്കുകയാണ് പ്രതിപക്ഷ യുവജന സംഘടനകൾ. തെലങ്കാന, ഗോവ, ആന്ധ്രപ്രദേശ്,മധ്യപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി നാൽപ്പതിന് മുകളിലാണ്. ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിച്ച ജെ ബി കൊശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചതും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ വോട്ട് ലക്ഷ്യം വച്ചാണ്.284 പ്രധാന ശിപാർശകളും,45 ഉപ ശിപാർശകളുമാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.വിവിധ വകുപ്പുകൾ നേരത്തെ നടപ്പാക്കിയ ശുപാർശകർക്ക് പുറമേ 32 എണ്ണം ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു.2023 മെയിൽ സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ പുറംലോകം കണ്ടിട്ടില്ല.സർക്കാരിന് സാമ്പത്തിക ചെലവ് വരുന്ന ശിപാർശകളാണ് നടപ്പാക്കാൻ മാറ്റിവെച്ചത്.32 എണ്ണം ഇന്നലെ മന്ത്രിസഭായോഗം അംഗീകരിച്ചതോടെ തത്വത്തിൽ ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.ക്രൈസ്തവ ന്യൂനപക്ഷ മേഖലകളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ മുഖ്യ ആയുധം ആയിരിക്കും റിപ്പോർട്ട്.
Adjust Story Font
16

